വിഴിഞ്ഞത്ത് രാഷ്ട്രീയ പ്രസംഗം നടത്തി പ്രധാനമന്ത്രി മോദി. ഇന്ത്യാ മുന്നണിക്ക് പരോക്ഷ വിമർശനം. ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത് ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ടെന്നും വാദം. പ്രധാനമന്ത്രി തരം താഴ്ന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം

അദാനി ഞങ്ങളുടെ കൂട്ടാളിയാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും പറഞ്ഞുവെന്ന കാര്യവും മന്ത്രി വാസവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.

New Update
modi

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ കേരളത്തിലെ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് രാഷ്ട്രീയപ്രസംഗം.

Advertisment

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷമെന്ന് എൽ.ഡി.എഫ് സർക്കാർ കൊട്ടിഘോഷിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയത്. ഗുജറാത്തിൽ 30 വർഷമായി അദാനി തുറമുഖം നടത്തുന്നുണ്ടെന്നും അതിനേക്കാൾ വലിയ തുറമുഖമാണ് ഇതെന്നും പറഞ്ഞാണ് മോദി രാഷ്ട്രീയ പ്രസംഗത്തിന് തുടക്കമിട്ടത്.


ഇന്ത്യാ സഖ്യത്തിന്റെ നെടുംതൂണായ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും വേദിയിലുണ്ടെന്നും ചടങ്ങ് ചിലരുടെ ഉറക്കം കെടുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അദാനി- മോദി കൂട്ടുകെട്ട് വഴിവിട്ടതാണെന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധിക്ക് കൂടിയുള്ള പരോക്ഷ വിമർശനമായി പ്രധാനമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു.

അദാനി ഞങ്ങളുടെ കൂട്ടാളിയാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും പറഞ്ഞുവെന്ന കാര്യവും മന്ത്രി വാസവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. തുടർന്ന് മോദി സർക്കാർ വിവിധ വിഭാഗങ്ങൾക്കായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.


മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി നടപ്പാക്കിയ പദ്ധതിയെക്കുറിച്ചും ദേശീയ പാത വികസനത്തെ ക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ വാചാലനായി. തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്. ഇത്‌ ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ടാണെന്നുള്ള വിമർശനവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.


അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നുമുള്ള പ്രതിനിധി സംഘം പോയതിനെ പറ്റിയും മോദി പരാമർശിച്ചു. തുറമുഖ ഉദ്ഘാടനത്തിനിടെ ഇക്കാര്യങ്ങൾ പരാമർശിച്ചത് ചൂടേറിയ ചർച്ചകൾക്കാണ് വഴിവെയ്ക്കുന്നത്.

വിഴിഞ്ഞത്തിന് അടിത്തറയിട്ട ഉമ്മൻ ചാണ്ടിയെ അവഗണിച്ച സംസ്ഥാന സർക്കാർ നടപടിയിൽ വിവാദമായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തോടെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടും.


ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയടക്കമുള്ളവർ വേദിയിലെത്തും മുമ്പ് ഇടത് - ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിക്കും പിണറായി വിജയനും മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.


ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ഉൾപ്പെടുത്തിയതിന് പുറമേ സംസ്ഥാന അദ്ധ്യക്ഷൻ വേദിയിലിരുന്ന് മുദ്രാവാക്യം മുഴക്കിയതും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലിട്ട കുറിപ്പും ചർച്ചയായിക്കഴിഞ്ഞു.