തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ പരിഭാഷകന്റെ പിഴവിൽ ചീറ്റിയത് മോദിയുടെ രാഷ്ട്രീയ വിമർശനം.
മുഖ്യമന്ത്രിയുടെ പാർട്ടി ഇന്ത്യാ അലയൻസിന്റെ നെടുംതൂണാണെന്നും ശശി തരൂർ വേദിയിലുണ്ടെന്നും എന്നാൽ വിഴിഞ്ഞത്തെ വികസനവും തുറമുഖ പദ്ധതിയും പലരുടേയും ഉറക്കം കെടുത്തുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ രാഷ്ട്രീയ വിമർശനം.
/sathyam/media/media_files/2025/05/02/w0z0RCxIKNCS0vGjgxlR.jpg)
ഇന്ത്യാ മുന്നണിയിലെ സി.പി.എം - കോൺഗ്രസ് കൂട്ടുകെട്ടും മോദി- അദാനി കൂട്ടുകെട്ട് സംബന്ധിച്ച് അവർ ഉയർത്തുന്ന വിമർശനവുമാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്.
എന്നാൽ പ്രസംഗം കൃത്യമായി കേൾക്കാതിരുന്നത് കൊണ്ടാവാം അതിന്റെ പരിഭാഷ പിഴച്ചു. ഇന്ത്യൻ എയർലൈൻസുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്നാണ് പരിഭാഷകനായ പള്ളിപ്പുറം ജയകുമാർ തട്ടിവിട്ടത്.
പരിഭാഷയിൽ പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിക്ക് തന്നെ മനസിലായി. ചിരിയോടെ അദ്ദേഹം പ്രസംഗം നിർത്തി. വേദിയിലും സദസിലും ചിരി ഉയർന്നു. പ്രസംഗം തുടർന്ന പ്രധാനമന്ത്രി ഇതേപറ്റി ഒന്നും പറഞ്ഞതുമില്ല.
പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനാണ് പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷ ഉചിതമായില്ലെന്ന വിമർശനമുയർത്തി ബി.ജെ.പി നേതാക്കൾ തന്നെ രംഗത്ത് വന്ന് കഴിഞ്ഞു. പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സർക്കാരാണെന്ന വാദമാണ് ബി.ജെ.പി ഉയർത്തുന്നത്.
/sathyam/media/media_files/2025/05/02/f029hMkiK4zcGPyEDqiR.jpg)
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവർത്തനം ചെയ്യാൻ ജയകുമാറിന് അവസരം ലഭിക്കുന്നത്. വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രസംഗം ഇദ്ദേഹമാണ് വിവർത്തനം ചെയ്തത്.
1995 മുതൽ 2024 വരെ ഹിന്ദി അധ്യാപകനായി സർക്കാർ മേഖലയിൽ പ്രവർത്തിച്ച അദ്ദേഹം 25 വർഷമായി തിരുവനന്തപുരം ആകാശവാണിയിൽ വിവർത്തകനായി പ്രവർത്തിക്കുകയാണ്.
ദൂരദർശൻ 2014 മുതൽ സംപ്രേക്ഷണം പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനായും പ്രവർത്തിക്കുന്നുണ്ട്. 8 വർഷം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വിവർത്തനം ചെയ്ത് ദൂരദർശനിൽ അവതരിപ്പിച്ചിട്ടുള്ളയാളുമാണ് ഇദ്ദേഹം.