തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് നടൻ മോഹൻലാൽ. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാലിന്‍റെ വാക്കുകൾ
1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്.
എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.
സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്. എന്റെ ശരികൾ പറഞ്ഞു. മൊത്തം സിനിമയെക്കുറിച്ചാണ് ചോദിച്ചത്. അതിനെപ്പറ്റി പറയാൻ പറ്റില്ല. അറിയുന്ന കാര്യങ്ങൾ പറഞ്ഞു.
'അമ്മ' എന്നത് ട്രേഡ് യൂണിയൻ സ്വഭാവമുള്ള അസോസിയേഷൻ അല്ല. കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും സംഘടനയല്ല ഉത്തരം പറയേണ്ടത്.