കണ്ണൂർ വിമാന താവളത്തിലും കിൻഫ്ര പാർക്കിലും ഇല്ലാത്ത കമ്പനിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തട്ടിപ്പിൽ കുടുങ്ങിയത് വിവിധ ജില്ലക്കാർ, ഉദ്ഘാടനത്തിനായി വിളിച്ചു വരുത്തിയപ്പോൾ കമ്പനിയുമില്ല,ജോലിയുമില്ല.വിശദമായ അന്വേഷണത്തിന് പോലീസ്
കണ്ണൂർ: മട്ടന്നൂരിലെ കണ്ണൂർ വിമാന താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത് .നിരവധി പേരാണ് തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടത്. വിമാന താവളം കേന്ദ്രീകരിച്ച് ഗ്ലോബൽ കാർഗോ സർവ്വീസ് എന്ന പേരിൽ സ്ഥാപനം തുടങ്ങുന്നുണ്ടെന്ന് കാട്ടിയാണ് നിരവധി പേരെ പറ്റിച്ചത്.
Advertisment
കമ്പനിയിൽ ജോലി തരാമെന്ന വാഗ്ദാനത്തിൽ മൂവായിരം രൂപ മുതൽ പതിനായിരം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങി എന്നാണ് വിവരം. ഇരുപതിനായിരം രൂപയിലധികം ശമ്പളം വാഗ്ദാനവും നൽകി.
മട്ടന്നൂർ വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്ക്
ഇത്തരത്തിൽ പണം നല്കിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും എന്ന അറിയിപ്പ് നൽകി മട്ടന്നൂരിലേക്ക് വിളിച്ചു ചെയ്തു. എന്നാൽ സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ സ്ഥലം എം എൽ എ കെ കെ ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെയൊരു സ്ഥാപനത്തെ കുറിച്ചോ ജോലിയെ കുറിച്ചോ എം എൽ എ ഓഫീസിൽ ഒരു വിവരവുമുണ്ടായിരുന്നില്ല.
അവിടെ നിന്ന് കിൻഫ്രയുടെ ഓഫീസുമായും ബന്ധപ്പെട്ടു. എന്നാൽ ഇത്തരമൊരു കമ്പനി അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചത്. ഞായറഴ്ച മാത്രം എഴുപതോളം പേർ ജോലിക്കായി എത്തിയിരുന്നു. തട്ടിപ്പാണെന്ന് വ്യക്തമായതോടെ ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകി. വിവിധ ജില്ലകളിലുള്ളവരാണ് തട്ടിപ്പിൽ കുടുങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. ജോലി തട്ടിപ്പിന്റെ വിവരമറിഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. വിവരം പുറത്തായതോടെ മെയ് ഒന്നിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് പണം തിരികെ നൽകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തട്ടിപ്പിന് പിന്നിലെ കേന്ദ്രങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.