ഫാര്‍മ, വിനോദ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് വന്‍കിട കമ്പനികള്‍

New Update
ksid
തിരുവനന്തപുരം:വിനോദം, ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ് സയന്‍സ്, ഗവേഷണം, നൈപുണ്യം തുടങ്ങിയ മേഖലകളില്‍  കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍. കേരളത്തിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പ്രവര്‍ത്തന മികവ്, പ്രൊഫഷണലുകളുടെ സാന്നിധ്യം എന്നിവയില്‍ മതിപ്പ് പ്രകടിപ്പിച്ചാണ് കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറാകുന്നത്.

ഫാര്‍മ, ഗെയിമിംഗ്-എന്‍റര്‍ടെയിന്‍മെന്‍റ്, ഫിലിം പോസ്റ്റ്-പ്രൊഡക്ഷന്‍ മേഖലകളിലാണ് കമ്പനികള്‍ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മ് ഹനീഷിന്‍റെ നേതൃത്വത്തില്‍ തെലങ്കാനയിലെ വ്യവസായ പ്രമുഖരെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘത്തോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുസംസ്ഥാനങ്ങള്‍ക്കും ഫലപ്രദമാകുന്ന സഹകരണത്തിനും നിക്ഷേപ സാധ്യതകള്‍ക്കും മൂന്ന് ദിവസത്തെ സന്ദര്‍ശനം വഴിയൊരുക്കിയതായി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് പി, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

എല്‍ബി പ്രസാദ് സ്റ്റുഡിയോ, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നൊവാര്‍ട്ടിസ്, ജീനോം വാലി, ഭാരത് ബയോടെക്, തെലങ്കാന സ്കില്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ 3.5 ഏക്കറില്‍ 100 കോടി നിക്ഷേപിച്ച് ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍, ഗെയിമിംഗ് എന്‍റര്‍ടെയിന്‍മെന്‍റ് സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതി സംബന്ധിച്ചാണ് എല്‍ബി പ്രസാദ് സ്റ്റുഡിയോയുമായി ചര്‍ച്ച നടന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിനും അവര്‍ താത്പര്യം പ്രകടിപ്പിച്ചു.

രോഗപ്രതിരോധം, അപൂര്‍വ രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണത്തിനും വികസനത്തിനും മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നൊവാര്‍ട്ടിസ് താത്പര്യം വ്യക്തമാക്കി. കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളിലേക്ക് സഹകരണത്തിനായി അവരെ ക്ഷണിക്കുകയും ചെയ്തു.

ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തിയ സംഘം സിഇഒ ഡോ. കൃഷ്ണ എല്ലയുമായി ചര്‍ച്ച നടത്തി. എറണാകുളം അങ്കമാലിയില്‍ സെപ്റ്റംബറില്‍ തറക്കല്ലിടുന്ന ഭാരത് ബയോടെക്കിന്‍റെ പദ്ധതി സംബന്ധിച്ചും ഭക്ഷ്യ, കാര്‍ഷിക മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ചര്‍ച്ച നടന്നു.

ഇന്ത്യയിലെ ആദ്യ ലൈഫ് സയന്‍സസ് ക്ലസ്റ്ററായ ഹൈദരാബാദിലെ ജീനോം വാലിയില്‍ കമ്പനികള്‍ക്ക് ഗവേഷണ ശാസ്ത്ര സൗകര്യങ്ങള്‍ നല്‍കുന്ന ജെ ആന്‍ഡ് ബി വെഞ്ചേഴ്സിന്‍റെ സൗകര്യങ്ങള്‍ സംഘം വീക്ഷിച്ചു. മൃഗ ഗവേഷണ കേന്ദ്രമായ ജി.വി റിസര്‍ച്ച് പ്ലാറ്റ് ഫോമില്‍ രോഗങ്ങളുടെ വിശകലനവും ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതും സംബന്ധിച്ച സൗകര്യങ്ങള്‍ മനസ്സിലാക്കിയ സംഘം ബയോളജിക്കല്‍ ഇ ലിമിറ്റഡിന്‍റെ ബ്രാന്‍ഡഡ് ഫോര്‍മുലേഷനുകള്‍, സ്പെഷ്യാലിറ്റി ജനറിക് ഇന്‍ജക്റ്റബിളുകള്‍, വാക്സിന്‍ ആന്‍ഡ് ബയോളജിക്സ് യൂണിറ്റുകള്‍ എന്നിവയും സന്ദര്‍ശിച്ചു.
Advertisment

ജെ.വി വെഞ്ചേഴ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്നോപോളിസിലെ അത്യാധുനിക ക്ലീന്‍ റൂം സൗകര്യങ്ങളും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

ജെ.വി വെഞ്ചേഴ്സുമായി നടന്ന ചര്‍ച്ചയില്‍ 200 കോടി രൂപയുടെ ലൈഫ് സയന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപ പ്ലാറ്റ് ഫോം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് സംസാരിച്ചു. കേരള ലൈഫ് സയന്‍സസ് പാര്‍ക്കിലെ (കെഎല്‍ഐപി) ഇതിനോടകം സമര്‍പ്പിച്ച പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നു.

ജെ.വി വെഞ്ചേഴ്സിന്‍റെ അനുബന്ധ കമ്പനിയായ എംഎന്‍ ഫെസിലിറ്റി തിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ 60 ഏക്കറില്‍ ലൈഫ് സയന്‍സ് ഡിസ്ട്രിക്റ്റ് സ്ഥാപിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. 3497 കോടി രൂപയുടെ നിക്ഷേപവും 10 വര്‍ഷത്തിനുള്ളില്‍ 8,600 തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു.

ബ്രാന്‍ഡഡ് ഫോര്‍മുലേഷനുകള്‍, സ്പെഷ്യാലിറ്റി ജനറിക് ഇന്‍ജക്റ്റബിളുകള്‍, വാക്സിനുകള്‍, ബയോളജിക്സ് എന്നിവയിലെ വൈദഗ്ധ്യത്തിന് അംഗീകാരം ലഭിച്ച ബയോളജിക്കല്‍ ഇ ലിമിറ്റഡും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. തെലങ്കാന സ്കില്‍ സര്‍വകലാശാലയുടെ താത്കാലിക ക്യാമ്പസ് സന്ദര്‍ശിച്ച് വൈസ് ചാന്‍സലറുമായും സംഘം കൂടിക്കാഴ്ച നടത്തി. 
Advertisment