വിവാദ നായകനായ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും സംസ്ഥാന പൊലീസില്‍ കരുത്തനാകുന്നു. എ.ഡി.ജി.പി ആയിരുന്ന അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ച് പിന്തുണയേകി സര്‍ക്കാര്‍. അജിത് കുമാറിന്റെ ലക്ഷ്യം സംസ്ഥാന പൊലീസ് മേധാവി സ്ഥാനം. ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നതോടെ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടായേക്കും

കെ.പത്മകുമാര്‍ വിരമിച്ച ഒഴിവില്‍ ഡി.ജി.പിയായ മനോജ് എബ്രഹാമിനെ ഫയര്‍ ആന്റ് റസ്‌ക്യു മേധാവിയായി നിയമിച്ചിരുന്നു.

New Update
m r ajithkumar ips pinarayi

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതൃത്വവുമായുളള കൂടിക്കാഴ്ചയുടെ പേരിലും പൂരം കലക്കലിലും ആരോപണം നേരിട്ട് വിവാദത്തിലായ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും സംസ്ഥാന പൊലീസില്‍ കരുത്തനാകുന്നു.

Advertisment

വിവാദ നായകനാണെങ്കിലും മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പിന്തുണയിലാണ് അജിത് കുമാര്‍ വീണ്ടും അധികാര കേന്ദ്രമാകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് ബറ്റാലിയന്‍ എ.ഡി.ജി.പി ആയിരുന്ന എം.ആര്‍.അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്.


സര്‍ക്കാര്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന പദവിയാണ് എക്‌സൈസ് കമ്മീഷണര്‍. ബ്രൂവറി പോലുളള സുപ്രധാന നിക്ഷേപ പദ്ധതികള്‍ പ്രവര്‍ത്തി പഥത്തിലേക്ക് എത്തുന്ന ഘട്ടത്തില്‍ വിശ്വസ്തനായ ഓഫീസര്‍ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തിരിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. എന്നാല്‍ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് അല്ല മറിച്ച് സംസ്ഥാന പൊലീസ് മേധാവി സ്ഥാനമാണ് അജിത് കുമാറിന്റെ ലക്ഷ്യം.

സംസ്ഥാന പൊലീസ്  മേധാവിയായ ഡോ.ഷേഖ് ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കുകയാണ്. ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ ഇപ്പോള്‍ എ.ഡി.ജി.പി തസ്തികയിലുളള അജിത് കുമാര്‍ ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്തപ്പെടും. സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്തുന്നതിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചുകൊടുത്ത കത്തില്‍ എം.ആര്‍.അജിത് കുമാറിന്റെ പേരുമുണ്ട്. 

V

കുറഞ്ഞത് രണ്ട് വര്‍ഷം സര്‍വീസ് ഉണ്ടായിരിക്കണം എന്നതാണ് സംസ്ഥാന പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതിനുളള ഒരു മാനദണ്ഡം. 2028 വരെ സര്‍വീസുളള എം.ആര്‍.അജിത് കുമാറിന് ഇത് അനുകൂലമാണ്. സംസ്ഥാനം അയച്ചുകൊടുക്കുന്ന 6 പേരുടെ പട്ടിക പരിശോധിച്ച് 3 പേരുടെ പട്ടിക തയാറാക്കി സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുക.

മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് ആരേ വേണമെങ്കിലും സംസ്ഥാന സര്‍ക്കാരിന് നിയമിക്കാം. സര്‍ക്കാരിന് ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയാകാനുളള സാധ്യത തളളിക്കളയാനാവില്ല.


സി.പി.ഐ ഉള്‍പ്പെടെയുളള എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് അജിത് കുമാറിനെ പരിഗണിക്കുന്നതിനോട് ഈ പാര്‍ട്ടികള്‍ എങ്ങനെ പ്രതികരിക്കും എന്നാണ് അറിയാനുളളത്.


കെ.പത്മകുമാര്‍ വിരമിച്ച ഒഴിവില്‍ ഡി.ജി.പിയായ മനോജ് എബ്രഹാമിനെ ഫയര്‍ ആന്റ് റസ്‌ക്യു മേധാവിയായി നിയമിച്ചിരുന്നു. എന്നാല്‍ പുതിയ അഴിച്ചു പണിയില്‍ മനോജ് എബ്രഹാമിനെ അഗ്‌നിശമന സേനയില്‍ നിന്ന് മാറ്റി. 

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറായാണ് മനോജ് എബ്രഹാമിന്റെ പുതിയ നിയമനം. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായയെ മാറ്റിയതും ശ്രദ്ധേയമായി.

തൃശൂര്‍ രാമവര്‍മ്മപുരത്തെ പൊലിസ് അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റിയത്. സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടക്കാനും സാധ്യതയുണ്ട്.