എം.ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശവും നീക്കി. പിണറായിയുടെ വിശ്വസ്തന്‍ ഇനി സ്വതന്ത്രന്‍. മുന്‍കൂര്‍ അനുമതി തേടിയ ശേഷം വീണ്ടും പരാതി നല്‍കാമെന്ന് പരാതിക്കാരനോട് ഹൈക്കോടതി. എഡി.ജി.പിക്കെതിരായ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി തേടി ചീഫ് സെക്രട്ടറിയെ സമീപിക്കുമെന്ന് അഡ്വ.നാഗരാജു

അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശവും ഹൈക്കോടതി നീക്കി

New Update
m r ajithkumar ips pinarayi

കൊച്ചി: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം അവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതികമായുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം നടക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു. 

Advertisment

അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശവും ഹൈക്കോടതി നീക്കി.


വിജിലൻസ് കോതിയുടെ ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും വിധിയിൽ പറയുന്നു. സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് ്രപസിഡന്റടക്കം അറസ്റ്റിലായതോടെ പ്രതിക്കൂട്ടിലായ സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കോടതി വിധി പിടിവള്ളിയായേക്കും.


കേസിൽ തനിക്ക് ലഭിച്ച ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പൊതുസേവകന്റെ പരിധിയിൽ പെടുന്ന ഒരാളാണ് താനെന്നും തനിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നുമുള്ള എ.ഡി.ജി.പിയുടെ വാദഗതികളും കോടതി അംഗീകരിച്ചു.

highcourt

മുൻകൂർ അനുമതി ഇല്ലാതെ തനിക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയുടെ ഇടപെടൽ ചട്ട വിരുദ്ധമാണെന്ന വാദങ്ങളും ഹൈക്കോടതി ശരിവെച്ചു.

പി.വി അൻവർ എം.എൽ.എയാണ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നും എന്നാൽ കോടതിയെ സമീപിച്ചത് നാഗരാജാണെന്നും പരാതി ഉന്നയിച്ച ആളും കോടതിയിൽ കേസ് നൽകിയ ആളും രണ്ടാണെന്നും അൻവറിന്റെ പരാതിയിലെ റിപ്പോർട്ടാണ് നാഗരാജു നൽകിയ കേസിൽ കോടതി വിളിച്ചു വരുത്തിയതെന്നും ഇത് വിജിലൻസ് നിയമപ്രകാരം തെറ്റായ നടപടിക്രമമാണെന്നും അജിത് കോടതിയെ ബോധിപ്പിച്ചിരുന്നു. 


ഇതെല്ലാം അംഗീകരിച്ച കോടതി പരാതിക്കാർ മുൻകൂർ അനുമതി തേടണമെന്നും ശേഷം വീണ്ടും പരാതി നൽകാമെന്നും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമരന്തിയുടെ ഓഫീസിനെതിരെ നടത്തിയ ഗുരുതരമായ പരാമർശങ്ങളും കോടതി നീക്കി. എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് വിജിലൻസ് ഡി.വൈ.എസ്.പി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചത് ശരിയല്ലെന്ന് വിജിലൻസ് കോടതി പരാമർശിച്ചിരുന്നു.


റിപ്പോർട്ട് അംഗീകരിച്ച് നിയമവിരുദ്ധമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുവെന്നും പരാമർശം ഉണ്ടായിരുന്നു. ഇതെല്ലാം കോടതി നീക്കം ചെയ്തിട്ടുണ്ട്.

എന്നാൽ എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിന് മുൻകൂർ അനുമതി തേടി ചീഫ് സെ്രകട്ടറിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ.നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment