വയനാട്: 484 പേരെ ഇന്നലെ രക്ഷിക്കാന്‍ പറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ സംവിധാനം ഏകോപനത്തോടെയാണ് പോകുന്നത്. മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുമടക്കം എല്ലാ നിലയിലും ഇടപെടുകയാണ്.
ഞങ്ങളുടെ ജീവന്‍ പോയാലും വേണ്ടില്ല, ഇടപെടാന്‍ തയ്യാറാണ് എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വാക്കുകള്‍കൊണ്ട് വിവരിക്കുന്നതിന് അപ്പുറമാണ് ഇത്. കേരളത്തിന്റേതായ പ്രത്യേകതയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ഞങ്ങള്‍ക്ക് എന്ത് പറ്റിയാലും ആളുകളെ രക്ഷിക്കണം എന്നതാണ് അവരുടെ നിലപാട്. ക്യാമ്പ്, ആശുപത്രി എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ രണ്ട് മുറിയില്‍ കിടന്നതില്‍ ഒരു മുറിയില്‍ കിടന്നവരെ നഷ്ടപ്പെട്ട അവസ്ഥയുള്ളവരടക്കം ഇവിടെയുണ്ട്.
ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലാണ് അവര്‍. അവര്‍ക്ക് ശാരീരിക ചികിത്സയ്‌ക്കൊപ്പം മാനസ്സിക പിന്തുണയും നല്‍കേണ്ടതുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കരസേന കണ്ടെത്തി. നിലവില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പ്രദേശത്ത് കുടുതല്‍ മൃതദേഹം ഉണ്ടെന്ന് കരസേന അറിയിക്കുന്നു. ചാലിയാറില്‍ നിന്ന് 3 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്.
മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഇന്ന് മൃതദേഹങ്ങൾ എത്തിയിട്ടില്ല. ഇന്നലെ എത്തിയത് 91 മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളുമാണ്. ഇതിൽ 73 മൃതദേഹങ്ങൾ വിട്ടുനൽകി.
21 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ആശുപത്രിയോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പ്രദേശവാസികൾ പറയുന്നത് പ്രകാരം 218 പേരെ കാണാനില്ല.
നിലമ്പൂർ ഉള്ള മൃതദേഹങ്ങൾ മേപ്പാടിയിലേക്ക് കൊണ്ടുവരും. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങളാകും കൊണ്ടുവരിക. ഇവിടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള സൗകര്യം ഒരുക്കും.