തിരുവനന്തപുരം: തുടർച്ചയായ ഹൃദയാഘാതങ്ങളാൽ ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ച 40-കാരനെ വിദഗ്ദ്ധ ചികിത്സയിലൂടെ തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം.
ഹൃദയത്തിലേക്ക് ശുദ്ധരക്തമെത്തിക്കുന്ന പ്രധാന രക്തധമനിയിൽ ഗുരുതര ബ്ലോക്കുണ്ടായതും സങ്കീർണ്ണമായ കൊറോണറി ത്രോംബോസിസുമാണ് ഒന്നിലധികം ഹൃദയാഘാതങ്ങൾക്ക് കാരണമായത്.
കഠിനമായ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ കിംസ്ഹെൽത്തിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ രോഗിയിൽ ഹൃദയാഘാതം സംഭവിച്ചിരുന്നു.
45 മിനിറ്റോളം സിപിആർ നൽകി ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും രോഗിയിൽ തുടർച്ചയായി ഹൃദയാഘാതങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇസിപിആർ (എക്സ്ട്രാകോർപ്പോറിയൽ കാർഡിയോപൾമണറി റസസ്സിറ്റേഷൻ) പ്രൊസീജിയറിലേക്ക് നീങ്ങുകയായിരുന്നു.
എക്മോ ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലെ ഓക്സിജന്റെ അളവ് ഉറപ്പ് വരുത്തി കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതാണ് ഇസിപിആർ പ്രൊസീജിയർ.
തുടർന്ന് എക്മോ പിന്തുണയോട് കൂടി തന്നെ രോഗിയെ ആൻജിയോഗ്രാമിനായി കാത്ത് ലാബിലേക്ക് മാറ്റുകയും രക്തധമനയിലെ ക്ളോട്ടിനാൽ രക്തയോട്ടം തടസ്സപ്പെട്ടതായും കണ്ടെത്തുകയും ചെയ്‌തു. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനുമെത്തിക്കുന്ന രക്തക്കുഴലായതിനാൽ തന്നെ ഈ സാഹചര്യം അതീവ ഗുരുതരവും മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്നതുമാണ്.
ഹൃദയാഘാതം മൂലം ലോകത്താകമാനമുണ്ടാകുന്ന മരണങ്ങളിൽ മൂന്നിൽ ഒന്നും ഇത്തരത്തിൽ സംഭവിക്കുന്നവയാണ്. വർഷത്തിൽ രണ്ട് ലക്ഷം മരണങ്ങളാണ് ഈ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബ്ലഡ് ക്ളോട്ടും ബ്ലോക്കും നീക്കം ചെയ്യുന്നതിനായി കാർഡിയോളജി വിഭാഗം കൺസൽട്ടന്റ് ഡോ. ദിനേശ് ഡേവിഡിന്റെ നേതൃത്വത്തിൽ ത്രോമ്പോസക്ഷനും ആൻജിയോപ്ലാസ്റ്റിയും രോഗിയിൽ നടത്തുകയായിരുന്നു.
ക്ലോട്ട് രൂപപ്പെട്ട സ്ഥലത്ത് ത്രോംബെക്ടമി ഉപകരണം ഉപയോഗിച്ച് ക്ളോട്ട് നീക്കം ചെയ്തു. "അതിജീവന സാധ്യത കുറഞ്ഞ ഏറെ സങ്കീർണ്ണമായ ഒരു രോഗാവസ്ഥയാണിത്", ഡോ. ദിനേശ് ഡേവിഡ് പറഞ്ഞു. എന്നാൽ മെഡിക്കൽ സംഘത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഹൃദയത്തിലേക്ക് രക്തയോട്ടം പുനഃസ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊസീജിയറിനെ തുടർന്ന് എക്മോ ഉപകരണത്തിന്റെ സഹായത്തോടെ തന്നെ രോഗിയെ ഐസിയുവിലേക്ക് മാറ്റി. ഒരാഴ്ച ഐസിയുവിൽ കഴിഞ്ഞ രോഗി പിന്നീട് ഒരു മാസത്തിന് ശേഷം ആശുപത്രി വിടുകയും ചെയ്തു. രോഗി ഇപ്പോൾ തുടർചികിത്സ സ്വീകരിച്ച് വരികയാണ്.
കാർഡിയോതൊറാസിക് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സുമിത്രൻ ഗംഗാധരൻ, അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. സെയ്‌ന സൈനുദ്ധീൻ, കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. പ്രവീൺ എസ്.വി, എമർജൻസി വിഭാഗം കൺസൽട്ടൻറ് ഡോ. ഷമീം കെ.യു, കാർഡിയക് അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്ണൻ പിള്ള, ഡോ. സുബാഷ് എസ്, അസ്സോസിയേറ്റ് കൺസൽട്ടൻറ് ഡോ. അശ്വിൻ ഹരിദാസ്, എന്നിവർ ചികിത്സയുടെ ഭാഗമായി.