തിരുവനന്തപുരം: നിലമ്പൂർ മണ്ഡലത്തിലെ തോൽവിയിൽ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർക്കും മനസിലാകാത്ത വാദങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പാർട്ടി തോറ്റതിന്റെ കാരണം ഗോവിന്ദൻ വ്യക്തമാക്കിയത്.
യുഡിഎിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 1,470 വോട്ട് കുറഞ്ഞുവെന്നാണ് എം.വി.ഗോവിന്ദന്റെ കണ്ടെത്തൽ.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിക്കളഞ്ഞു. അത്തരമൊരു നിലപാട് ജനങ്ങൾക്കില്ല.
മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ നിലനിർത്താൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വർഗീയ സംഘടനകളുടെ പിൻബലത്തോടെയാണ് യുഡിഎഫ് വിജയം നേടിയത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് തന്നെ തുറന്നു സമ്മതിച്ചതാണ്.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് കുറഞ്ഞത് അവർക്ക് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ്. ജയസാധ്യത ഇല്ലെന്ന് മനസിലാക്കി ബിജെപി സ്ഥാനാർഥിയുടെ വോട്ട് യുഡിഎഫിന് മറിച്ചുവെന്നും ഇക്കാര്യം ബിജെപി സ്ഥാനാർഥി തന്നെ സമ്മതിച്ചുവെന്നും ഗോവിന്ദൻ ആരോപിച്ചു.