കൊച്ചി: എറണാകുളത്ത് പണിമുടക്ക് ദിനത്തിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം. മൂന്ന് ബൈക്കുകൾ ആണ് എംവിഡി പിടിച്ചെടുത്തത്.
60,000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ ബൈക്കുകളിലെ നമ്പർ പ്ലേറ്റിലും ക്രമക്കേടുകൾ കണ്ടെത്തി. ബൈക്ക് ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് എം വി ഡി പറഞ്ഞു.
അതേസമയം എറണാകുളം, കോട്ടയം, ഇടുക്കി ആലപ്പുഴ, തൃശൂർ ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. ബസുകളും ചരക്കു വാഹനങ്ങളും ഓട്ടോ ടാക്സി തുടങ്ങിയവ സർവീസ് നടത്തിയില്ല.
വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. ജില്ലാ ആസ്ഥാനങ്ങളിലും നിയോജക മണ്ഡലം തലത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
അതേ സമയം ആശുപത്രി, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കും, പാൽ – പത്ര വിതരണങ്ങൾക്കും തടസമുണ്ടായില്ല. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്.
കൊച്ചി മെട്രോ സർവീസുകൾ നടത്തിയത് അത്യാവശ്യ യാത്രക്കാർക്ക് സഹായകമായി. കൊച്ചിയിൽ നടന്ന പ്രതിഷേധ യോഗങ്ങൾ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.