പ്രകൃതി ദുരന്തങ്ങള്‍, വന്യജീവിശല്യം; പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളുമായി ജിടെക് നൈപുണ്യ ഉച്ചകോടിയില്‍ വിദ്യാര്‍ത്ഥികള്‍

New Update
Students at GTech

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളായ വന്യജീവി സംഘര്‍ഷവും പ്രകൃതി ദുരന്തങ്ങളുമടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രായോഗിക പരിഹാര നിര്‍ദ്ദേശങ്ങളും മാതൃകകളും ജിടെക് നൈപുണ്യ ഉച്ചകോടിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് സംഘടിപ്പിച്ച പെര്‍മ്യൂട്ട് 2025 നൈപുണ്യ ഉച്ചകോടി ടാഗോര്‍ തിയേറ്ററിലാണ് നടന്നത്.

Advertisment

മണ്ണിടിച്ചില്‍, സ്മാര്‍ട്ട് കൃഷിയിടങ്ങള്‍, ശാസ്ത്രീയമായ മാലിന്യനിര്‍മ്മാര്‍ജ്ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയവയ്ക്കെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാരമാര്‍ഗങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


മണ്ണിടിച്ചില്‍ മുന്‍കൂട്ടിയറിയാനുള്ള മുന്നറിയിപ്പ് സംവിധാനമാണ് ശ്രീകാര്യത്തെ ഗവണ്‍മന്‍റ് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിഷേക് നായര്‍ അവതരിപ്പിച്ചിട്ടുള്ളത്.

Students at GTech12

 വയനാട്ടിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തമാണ് ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ അഭിഷേകിനെ പ്രേരിപ്പിച്ചത്.


മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണം. അത് കണ്ടെത്താനായി മൂന്നു സെന്‍സറുകള്‍ ഘടിപ്പിച്ച റോഡ് മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ കുഴിച്ചിടും. നിശ്ചിത അളവില്‍ കൂടുതല്‍ ഈര്‍പ്പത്തിന്‍റെ അംശം സെന്‍സറുകളില്‍ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ അലാറം അടിക്കുന്ന രീതിയിലാണ് ഇതിന്‍റെ പ്രവര്‍ത്തനമെന്ന് അഭിഷേക് പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ ഈ ഡാറ്റ സാറ്റ്ലൈറ്റ് വഴി ദുരന്തനിവാരണ സേനയ്ക്ക് അയച്ചു നല്‍കാന്‍ സാധിക്കും. ജര്‍മ്മനി പോലുള്ള വികസിത രാജ്യങ്ങളില്‍ ഈ സംവിധാനം വിജയകരമായ നടപ്പാക്കിയിട്ടുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.


ഓട്ടോമാറ്റിക് ജലശുദ്ധീകരണ സംവിധാനമാണ് ഇതേ സ്കൂളില്‍ നിന്നു തന്നെയുള്ള അനന്തു എസ് അവതരിപ്പിച്ചത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച തൊഴിലാളിയുടെ വാര്‍ത്തയാണ് ഈ ആശയം വികസിപ്പിച്ചെടുക്കാന്‍ അനന്തുവിന് പ്രേരണയായത്.

Students at GTech13

ജലസ്രോതസ്സുകളിലെ മാലിന്യം വലിച്ചെടുക്കാനുള്ള ബെല്‍റ്റിന്‍റെ മാതൃകയാണ് അനന്തു വികസിപ്പിച്ചെടുത്തത്. മൊബൈല്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് ഇത് നിയന്ത്രിക്കാനാകുമെന്നും അനന്തു പറഞ്ഞു.


വനാതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് സംവിധാനമാണ് വെഞ്ഞാറമൂട് ഗവണ്‍മന്‍റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തത്. അള്‍ട്രാസോണിക് ശബ്ദം ഉപയോഗിച്ച് കൃഷിയിടത്തിലേക്കെത്തുന്ന വന്യമൃഗങ്ങളെ തുരത്തുന്ന സംവിധാനമാണിത്. വിവിധ തരത്തിലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ കുട്ടികളെല്ലാം ലിറ്റില്‍ കൈറ്റ്സിലെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍) അംഗങ്ങളാണ്.


ഇതിനു പുറമെ ഓട്ടോമാറ്റിക് തെരുവുവിളക്കുകള്‍, ഓട്ടോമാറ്റിക് വാക്കിംഗ് സ്റ്റിക്, സ്മാര്‍ട്ട് ക്ലോത്ത് ലൈന്‍, ബാലസൗഹൃദമായ ഓപ്പണ്‍ സോഴ്സ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നിവയും എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്.

Advertisment