/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പുറത്താക്കണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം.
ശക്തമായ കാവൽ ഉണ്ടായിരുന്നെങ്കിലും പൊലിസ് ബാരിക്കേട് മറികടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ നൂറ് കണക്കിന് സിപിഎം പ്രവർത്തകരും എത്തിയിരുന്നു. എഒസി ലഭിച്ച പെട്രാൾ പമ്പ് പ്രശാന്തൻ്റേതല്ലെന്നും പി.പി ദിവ്യയുടെയും ഭർത്താവിൻ്റേതുമാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് ആരോപിച്ചു.
അതേ സമയം സിപിഎം കണ്ണൂർ നേതൃത്വം പി.പി ദിവ്യയെ പിന്തുണയ്ക്കുമ്പോൾ പത്തനംതിട്ട നേതൃത്വം പി.പി ദിവ്യയെ തള്ളിപ്പറഞ്ഞു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് വിഷയത്തിൽ അണികൾക്ക് മുന്നിൽ വിശദ്ധികരിക്കാൻ പാർട്ടി ഏറെ പാടുപെടും. അതിനിടെ അഴിമതി ആരോപണത്തിൽ എഡിഎമ്മിനെ ചോദ്യം ചെയ്തു എന്ന വാദം വിജിലൻസ് തള്ളിയതും സിപിഎമ്മിന് തിരിച്ചടിയായി.
എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു.