കേരളത്തിൽ നിന്ന് നീലഗിരി ജില്ലയിൽ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ പുത്തനുണർവ്വിൽ ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര മേഖല; ഇ പാസ് സംവിധാനം ഇനി അഞ്ച് കേന്ദ്രങ്ങളിൽ മാത്രം. ഇളവ് വരുത്തിയത് 2024 ലെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ

2024 മെയ് മാസം മുതലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇ പാസ് സംവിധാനം നിലവിൽ വന്നത്.

New Update
neelagiri

വയനാട്: കേരളത്തിൽ നിന്ന്‌ തമിഴ്‌നാട്ടിലെ നീലിഗിരി ജില്ലയിൽ പ്രവേശിക്കാനുള്ള ഏഴ് ചെക്ക്‌ പോസ്റ്റുകളിൽ ഇനി പ്രത്യേകം പാസ് ആവശ്യമില്ലെന്ന തീരുമാനം വന്നതോടെ ഏറെ ആശ്വാസത്തിലാണ്‌ വിനോദ സഞ്ചാര മേഖല.

Advertisment

നാടുകാണി, ചോലാടി,  താളൂർ,  കക്കനഹള്ളി, പാട്ടവയൽ, നമ്പ്യാർക്കുന്ന് , പൂളക്കുണ്ട്‌ ചെക്പോസ്റ്റുകളിലെ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. ഇവിടങ്ങൾ വഴിയുള്ള യാത്രയ്ക്ക് ഇനി ഇ പാസ് ആവശ്യമില്ല. 

ഇ പാസ് സംവിധാനം നിലവിൽ  അഞ്ച്‌ ചെക്ക്‌ പോസ്റ്റുകളിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഇതോടെ  ഊട്ടി അടക്കമുള്ള വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ്വാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പതിനാല്  ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശിക്കാൻ ഇ പാസ്‌ വേണമെന്ന നിബന്ധനയ്‌ക്ക് ഇളവ് വരുത്തി മേലെ ഗൂഡല്ലൂർ, മസിനഗുഡി, ഗദ്ദ, കുഞ്ചപ്പന, കല്ലാർ എന്നിവടങ്ങളിൽ മാത്രമാണിപ്പോൾ പരിശോധനയും നിയന്ത്രണവും തുടരാൻ തീരുമാനിച്ചത്. 


2024 മെയ് മാസം മുതലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇ പാസ് സംവിധാനം നിലവിൽ വന്നത്.

neelagiri

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്നും തമിഴ്‌നാട്ടിലെ മറ്റ്‌ ജില്ലകളിൽ നിന്നുമുള്ള വാഹനങ്ങൾ നീലഗിരിയിൽ പ്രവേശിക്കണമെങ്കിൽ ഇ പാസ് വേണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 

നിയന്ത്രണ  പ്രകാരം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ  ആറായിരവും    ശനി- ഞായർ ദിവസങ്ങളിൽ എട്ടായിരം വീതം പാസുകളുമാണ്‌ അനുവദിച്ചിരുന്നത്.


വാഹനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും നിയന്ത്രണം  കർശനമാക്കിയിരുന്നത്. ഇവയിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. 


കടുത്ത നിയന്ത്രണം വിനോദ സഞ്ചാരത്തെ സാരമായി ബാധിക്കുകയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരിൽ വൻ തോതിൽ വരുമാനം കുറയുന്നതിനും ഇടയാക്കിയിരുന്നു.

ഇതി വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഹോട്ടലുകൾ നടത്തുന്നവരുടെയും ടാക്സി സർവീസുകാരുടെയും വരുമാനം കുത്തനെ ഇടിയുകയായിരുന്നു. കർശന നിയന്ത്രണം ഒഴിവാക്കിയതോടെ ആശ്വാസത്തിലാണ്‌ ഇവരെല്ലാം.