കോട്ടയം: ചങ്ങനാശേരിയിലെ ടെക്‌സ്റ്റൈൽ ഷോറൂമിലെ ജീവനക്കാരിയുടെ കൊലപാതകം, നീതുവിനെ കൊലപ്പെടുത്തിയ കാർ ഓടിച്ചതാര് എന്നു കണ്ടെത്താൻ പോലീസ്. കൊലപാതകം പ്രതി അൻഷാദ് ക്വട്ടേഷൻ നൽകി ചെയ്യിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്.
ടെക്‌സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 നായിരുന്നു കേസിനാസ്പദമായ സംഭവം.
ജോലിയ്ക്കായി വീട്ടിൽ നിന്നും റോഡിലേക്ക് നീതു ഇറങ്ങിയപ്പോൾ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും നീതുവിൻ്റെ കാമുകനുമായ അൻഷാദിനെ പോലീസ് കസ്റ്റഡിയൽ എടുത്തിട്ടുണ്ട്.
കൂത്രപ്പള്ളി സ്വദേശിനിയായ നീതു മുൻപ് വിവാഹിതയായിരുന്നു. നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ആദ്യ ഭർത്താവ് വിവാഹ മോചനത്തിന് കേസ് നൽകിയിരുന്നു. ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്.
ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്‌സ് കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.
ഇതിനിടെ നീതുവും അൻഷാദും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തിക തർക്കത്തെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നു. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ അൻഷാദ് തീരുമാനിക്കുകയായിരുന്നു.
ഇതേ തുടർന്ന് സുഹൃത്തിനെയുമായി എത്തി നീതു ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റെന്റ് എ കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്.
സംഭവത്തിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അൻഷാദ് കസ്റ്റഡിയിൽ ആയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരികയുള്ളു.
തനിയെ കാറോടിച്ചെത്തി കൊലപാതകം നടത്തിയതായാണ് പ്രതി പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. എന്നാൽ, ഇത് പോലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാഞ്ഞിരപ്പള്ളി സ്വദേശിയിൽ നിന്നും അൻഷാദ് റെന്റിന് എടുത്ത കാറാണ് യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഈ കാർ ഓടിച്ചത് മറ്റൊരാളാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പോലീസ് സംഘം കണ്ടെത്താനായി അൻഷാദിനെ ചോദ്യം ചെയ്യുകയാണ്. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് അൻഷാദ്.