വീണ്ടും കേരളത്തിലെ പത്ര മുത്തശ്ശിക്കമ്പനികളായ മനോരമയെയും മാതൃഭൂമിയെയും പിന്നിലാക്കി ഒരു വയസ് മാത്രം പ്രായമുള്ള ന്യൂസ് മലയാളം. എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട് റിപോര്‍ട്ടര്‍ ടിവി. തൊട്ടുമുന്‍പുളള ആഴ്ചയിലേക്കാള്‍ 5 പോയിന്റ് വര്‍ദ്ധിപ്പിച്ച് ട്വന്റി ഫോര്‍

മാറ്റവും ചര്‍ച്ചയായ ആഴ്ചയിലെ റേറ്റിങ്ങിലാണ് ന്യൂസ് മലയാളം 24ഃ7 പാരമ്പര്യത്തിന്റെ തഴമ്പുളള ചാനലുകളെ മലര്‍ത്തിയടിച്ച് നാലാം സ്ഥാനത്തേക്ക് എത്തിയത്.

New Update
Untitled

കോട്ടയം: കേരളത്തിലെ വമ്പന്‍ മീഡിയാ ഹൌസുകളുടെ വാര്‍ത്താ ചാനലുകളെ മറികടന്ന് ന്യൂസ് മലയാളം 24ഃ7 റേറ്റിങ്ങില്‍ വീണ്ടും നാലാം സ്ഥാനത്ത്.

Advertisment

ആഗോള അയ്യപ്പ സംഗമം ഉയര്‍ത്തിവിട്ട തുടര്‍വിവാദങ്ങളും എന്‍.എസ്.എസിന്റെ നിലപാട് മാറ്റവും ചര്‍ച്ചയായ ആഴ്ചയിലെ റേറ്റിങ്ങിലാണ് ന്യൂസ് മലയാളം 24ഃ7 പാരമ്പര്യത്തിന്റെ തഴമ്പുളള ചാനലുകളെ മലര്‍ത്തിയടിച്ച് നാലാം സ്ഥാനത്തേക്ക് എത്തിയത്.


നേരത്തെ രാഹുല്‍മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണം പുറത്തുവന്ന് ചര്‍ച്ചയായ ആഴ്ചയിലും പത്രമുത്തശിമാരുടെ കുടുംബത്തില്‍ നിന്നുളള ചാനലുകളെ വളളപ്പാടുകള്‍ക്ക് പിന്നിലാക്കി ന്യൂസ് മലയാളം നാലാം സ്ഥാനത്തേക്ക് കടന്നുവന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ അനുരണനങ്ങള്‍ പ്രധാന സംഭവമായ ആഴ്ചയിലും ആ കുതിപ്പ് ആവര്‍ത്തിക്കാന്‍ ന്യൂസ് മലയാളത്തിന് കഴിഞ്ഞു എന്നതാണ് പ്രത്യേകത.

ചാനലുകളുടെ റേറ്റിങ്ങ് നിര്‍ണയിക്കുന്നതിനുളള ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ ഇന്ന് പുറത്തുവിട്ട കണക്കിലാണ് ന്യൂസ് മലയാളം 24ഃ7  ചാനലിന്റെ മുന്നേറ്റം. കേരള യൂണിവേഴ്‌സ് വിഭാഗത്തില്‍ 37.02 പോയിന്റ് നേടിയാണ് ന്യൂസ് മലയാളം 24ഃ7, മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും പിന്നിലാക്കി നാലാം സ്ഥാനത്തെത്തിയത്.

Untitled


എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്പത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍ ഇടയാക്കിയത്. 


യൂണിവേഴ്‌സ് വിഭാഗത്തില്‍ 89 പോയിന്റ് നേടിക്കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതെത്തിയത്. കടുത്ത മത്സരത്തിനിടയിലും തൊട്ട് മുന്‍പുളള ആഴ്ചയില്‍ നിന്ന് 7 പോയിന്റ് അധികമായി നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ അജയ്യ മുന്നേറ്റം തുടര്‍ന്നത്. 

പ്രേക്ഷക പങ്കാളിത്തം കുറയുന്ന പ്രവണതയെ മുറിച്ച് കടക്കാന്‍ ഒരു പരിധിവരെയെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വാര്‍ത്താ ചാനല്‍ രംഗത്തെ ഒരു നിറപ്പകിട്ടുളള കോലാഹലമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന റിപോര്‍ട്ടര്‍ ടിവിക്ക് പോയ ആഴ്ചയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 68 പോയിന്റ് നേടിക്കൊണ്ടാണ് റിപോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.


വാര്‍ത്തകളെ ഊതിപ്പെരുപ്പിച്ച് സ്‌ഫോടനാത്മകമായി അവതരിപ്പിച്ചിട്ടും തൊട്ടുമുന്നിലുളള ആഴ്ചയിലേക്കാള്‍ വെറും 2 പോയിന്റ് മാത്രമാണ് റിപോര്‍ട്ടര്‍ ടിവിക്ക് കൂടിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ച പൊട്ടാസിന്റെ ശേഷി മാത്രമുളള ബ്രേക്കിങ്ങുകളും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കേരളത്തിലെത്തിയതുമായിരുന്നു പോയവാരത്തില്‍ റിപോര്‍ട്ടര്‍ ടിവി കൊണ്ടുവന്ന പ്രധാന കണ്ടന്റ്.


എന്‍.എസ്.എസ് നിലപാടിനെ സമഗ്രമായി വിശകലനം ചെയ്യാനോ പക്ഷപാതരഹിതമായി വിലയിരുത്തുന്നതിനോ ഉളള ശേഷി റിപോര്‍ട്ടറിന്റെ എഡിറ്റോറിയല്‍ ടീമോ റിപോര്‍ട്ടിങ്ങ് ടീമോ പ്രകടിപ്പിച്ച് കണ്ടില്ല. വളളംകളി റിപോര്‍ട്ട് ചെയ്യുന്നത് പോലെയാണ് എന്‍.എസ്.എസ് നിലപാട് സംബന്ധിച്ച വാര്‍ത്തയും വിശകലനവും ഡോ.അരുണ്‍കുമാര്‍ ഉള്‍പ്പെടെയുളളവര്‍ കൈകാര്യം ചെയ്തത്.

asianet reporter 24 channel

പേര് റിപോര്‍ട്ടര്‍ ടിവി എന്നാണെങ്കിലും കാമ്പും കഴമ്പുമുളള റിപോര്‍ട്ടര്‍മാരില്ലാത്തതാണ് അവരുടെ പ്രധാന ന്യൂനത. ഉണ്ണിബാലകൃഷ്ണന്‍ പോയ ശേഷം എഡിറ്റോറിയല്‍ തലപ്പത്തും വിശകലന ശേഷിയുളളവരുടെ അഭാവം പ്രകടമാണ്. 55 പോയിന്റുമായി ആര്‍.ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ ന്യൂസ് ചാനലാണ് റേറ്റിങ്ങില്‍ ഇക്കുറി മൂന്നാം സ്ഥാനത്ത്.

ആഗോള അയ്യപ്പ സംഗമം കവര്‍ ചെയ്യുന്നതില്‍ കാണിച്ച ന്യൂട്രല്‍ ലൈന്‍ എന്‍.എസ്.എസ് വാര്‍ത്തകളിലും തുടര്‍ന്ന ട്വന്റിഫോര്‍ ഭാഗ്യം കൊണ്ടുമാത്രമാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. ആരെയും വിമര്‍ശിക്കാനോ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനോ ഇല്ലെന്ന എഡിറ്റോറിയല്‍ നയം പിന്തുടരുന്ന ശ്രീകണ്ഠന്‍ നായര്‍ ഇനി വിമര്‍ശിച്ചാല്‍ തന്നെ മയില്‍പ്പീലി കൊണ്ട് തല്ലുന്ന മട്ടിലാണ് പ്രയോഗം.


തൊട്ടുമുന്‍പുളള ആഴ്ചയിലേക്കാള്‍ 5 പോയിന്റ് വര്‍ദ്ധിപ്പിക്കാനായി എന്നതാണ് ട്വന്റിഫോറിന് ആശ്വാസകരമായ കാര്യം. ചിര വൈരികളായ റിപോര്‍ട്ടര്‍ ടിവിയുമായുളള പോയിന്റ് വ്യത്യാസം 13 പോയിന്റായി കുറയ്ക്കാനായതും ട്വന്റിഫോറിന് ആശ്വാസം തന്നെ.


പിന്‍നിരയില്‍ നിന്ന് ന്യൂസ് മലയാളം മുന്നോട്ട് കുതിക്കുന്നത് ട്വന്റി ഫോറിന് ഭീഷണിയാണ്. എന്നാല്‍ പഴയ സംപ്രേഷണ ശൈലിയിലും നിരുപദ്രവകരമായ എഡിറ്റോറിയല്‍ നയത്തിലും മാറ്റമൊന്നുമില്ലാതെയാണ് ട്വന്റി ഫോറിന്റെ പോക്ക്.

തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ നിന്ന് 4 പോയിന്റ് അധികമായി നേടിയാണ് ന്യൂസ് മലയാളം 24ഃ7 നാലാം സ്ഥാനത്തേക്ക് എത്തിയത്. 34 പോയിന്റില്‍ നിന്ന് 37.02 പോയിന്റിലേക്ക് വളര്‍ന്നപ്പോള്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ടായിരുന്ന മനോരമയും മാതൃഭൂമിയും പിന്തളളപ്പെടുകയായിരുന്നു.

ന്യൂസ് ഡയറക്ടര്‍മാരായ ഇ.സനീഷും ടി.എം.ഹര്‍ഷനും സ്‌ക്രീനില്‍ വരുമ്പോള്‍ ഒഴികെ ഏറെക്കുറെ പക്ഷപാത രഹിതമായ വാര്‍ത്താ അവതരണം നടത്താന്‍ ന്യൂസ് മലയാളം ചാനലിന് കഴിയുന്നുണ്ട്. അപൂര്‍വം റിപോര്‍ട്ടര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ റിപോര്‍ട്ടിങ്ങിലും പക്ഷപാതിത്വമില്ല. എന്നാല്‍ സനീഷും ഹര്‍ഷനും പലപ്പോഴും സി.പി.എം സൈബര്‍ ന്യായീകരണ തൊഴിലാളി വേഷത്തിലാണ് ചര്‍ച്ചകളും വിശകലനങ്ങളും നയിക്കുന്നത്.

NEWS CHANNEL RATING REPORTER FIRST

ഇത് കൂടി മാറ്റിനിര്‍ത്തിയാല്‍ ന്യൂസ് മലയാളത്തിന് റേറ്റിങ്ങില്‍ ഇനിയും മുന്നോട്ട് വരാന്‍ സാധിക്കും. ന്യൂസ് മലയാളത്തിന്റെ കുതിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട മനോരമ ന്യൂസിന് 36.64 പോയിന്റാണുളളത്.


ആറാം സ്ഥാനത്തേക്ക് വീണ മാതൃഭൂമി ന്യൂസിന് 34.05 പോയിന്റും ലഭിച്ചു. മുന്‍പത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 1.64 പോയിന്റ് വര്‍ദ്ധിപ്പിക്കാന്‍ മനോരമാ ന്യൂസീന് സാധിച്ചപ്പോള്‍ മാതൃഭൂമി ന്യൂസ് നിന്നിടത്ത് തന്നെ നില്‍ക്കുകയാണ്.


അയ്യപ്പന്റെ വിഷയം ജനം ടിവിയെ പോയിന്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. 23 പോയിന്റില്‍ കിടന്നിരുന്ന ജനം ടിവിക്ക് ഈയാഴ്ച 27 പോയിന്റ് ലഭിച്ചു. ഏഴാം സ്ഥാനമാണ് ജനം ടിവിക്ക് ഉളളത്. 19 പോയിന്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുണ്ട്. 12 പോയിന്റുമായി ന്യൂസ് 18 കേരളം ഒന്‍പതാം സ്ഥാനത്തും 9 പോയിന്റുമായി മീഡിയാ വണ്‍ ഏറ്റവും പിന്നിലുമാണ്.

Advertisment