നിലമ്പൂർ : ഏഴ് പഞ്ചായത്തുകളും നിലമ്പൂർ മുൻസിപ്പാലിറ്റിയും അടങ്ങുന്ന മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് ഇക്കുറി 2,32,384 പേർ വിധിയെഴുതും.
ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർ മാരും ഉൾപ്പെട്ടിട്ടുണ്ട്.
മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരമുള്ള കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
വോട്ടിംഗ് വേഗത്തിലാക്കാൻ സൗകര്യമൊരുക്കുന്ന തിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1048 സ്ത്രീകൾ എന്നതാണ്.
അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ആകെ 6,082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തു.
ഇതോടെ 3872 പേർ പുതുതായി സമ്മതിദാന അവകാശം വിനിയോഗിക്കും.
നിലമ്പൂർ മുൻസിപ്പാലിറ്റിയും വഴിക്കടവ്, മൂത്തേടം, ഇടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ മിന്നുന്ന വിജയമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയത്.
ആകെയുള്ള 33 ഡിവിഷനുകളിൽ 23 എണ്ണം എൽ.ഡി.എഫ് പിടിച്ചപ്പോൾ ഒമ്പതെണ്ണം മാത്രമാണ് യു.ഡി.എഫിന് സ്വന്തമായത്. ഒരുസീറ്റിൽ ബി.ജെ.പിയും വിജയിച്ചിട്ടുണ്ട്.
എന്നാൽ പഞ്ചായത്തുകളിൽ ഭൂരിഭാഗവും യു.ഡി.എഫിനൊപ്പമാണ്.
ഇതിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണം ഇക്കഴിഞ്ഞയിടെ യു.ഡി.എഫ് തിരിച്ചു പിടിച്ചിട്ടുണ്ട്.
എൽ.ഡി.എഫിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനൈബ സുധീർ രാജിവെച്ച് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
അൻവർ എൽ.ഡി.എഫ് വിട്ടതോടെയാണ് മുന്നണിക്ക് പഞ്ചായത്തിൽ ഭരണനഷ്ടം സംഭവിച്ചത്.
വഴിക്കടവ്, മൂത്തേടം, ഇടക്കര, ചുങ്കത്തറ, കരുളായി എന്നിവിടങ്ങളിൽ യു.ഡി.എഫ് ഭരണമാണ് നടക്കുന്നത്.
പോത്ത്കല്ല്, അമരമ്പലം എന്നിവിടങ്ങളിൽ എൽ.ഡി.എഫാണ് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലുള്ളത്.
തദ്ദേശത്തിരഞ്ഞെടുപ്പ് അടക്കം നടക്കാനിരിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത പ്രഹരം നൽകി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.
നിലമ്പൂർ വൻ ഭൂരിപക്ഷത്തിന് വിജയിച്ചാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അത് മുന്നണിക്ക് വലിയ ഗുണം ചെയ്യുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
സർക്കാർ വിരുദ്ധ വികാരം സംസ്ഥാനത്താകെയുണ്ടെന്ന് ഊട്ടിയുറപ്പിക്കാനും വരുന്ന തിരഞ്ഞെടുപ്പുകളിൽ അത് പ്രചാരണായുധമാക്കാനും മുന്നണിക്ക് കഴിയും.
എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കത്തിന് തടയിടാൻ എൽ.ഡി.എഫും രംഗത്തുണ്ട്.
അൻവറിന്റെ കൊഴിഞ്ഞ് പോക്ക് എൽ.ഡി.എഫിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഉപതിരഞ്ഞെടുപ്പിൽ അവർക്ക് വിജയം അനിവാര്യമാണ്.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് ചുമതല അനിൽ കുമാറിനും എൽ.ഡി.എഫ് ചുമതല എം. സ്വരാജിനുമാണ് നൽകിയിട്ടുള്ളത്.