നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥി ആക്കുന്നതിനെ സംബന്ധിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ.
അത്തരമൊരു മര്യാദ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'താൻ എന്ത് വിട്ട് വീഴചക്കും തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി അടക്കുമുള്ളവരോട് പറഞ്ഞതാണ്.അങ്ങനെ യുഡിഎഫുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചതാണ്.
പക്ഷേ യുഡിഎഫ് എടുത്ത തീരുമാനം സതീശൻ നീട്ടിക്കൊണ്ടു പോയി. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് അദ്ദേഹം കണക്കാക്കിയത്' . അൻവർ പറഞ്ഞു.
'രാജി വെക്കുമ്പോഴേ വീണ്ടും മത്സരിക്കുമെന്ന് എനിക്ക് പറയാമായിരുന്നു. പക്ഷേ ഞാൻ യുഡിഎഫിന് മലയോര മേഖലയിലെ വിഷയം ഉന്നയിക്കാൻ ഒരു വഴി കൊടുക്കുകയാണ് ചെയ്തത്. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് വെച്ച് പോകാൻ ആകില്ലെന്ന് താൻ പറഞ്ഞു.
അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യുഡിഎഫ് നേതൃത്വം മുഴുവൻ സതീശൻറെ നിലപാട് ശരിയായില്ല എന്ന് പറഞ്ഞു.പിന്നീട് ഞാൻ സീറ്റുകളുടെ കാര്യം പറഞ്ഞു.അപ്പോഴും ജയസാധ്യത ഇല്ലാത്ത സീറ്റുകളാണ് വാഗ്ദാനം നൽകിയത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഇത്'- അൻവർ പറഞ്ഞു.
''യുഡിഎഫിന്റെ വാതിലടച്ചെന്ന് സതീശൻ പറഞ്ഞു.ഇനി ഞാൻ ആരെ കാത്തുനിൽക്കണം. വാതിൽ അടച്ചിട്ടും , തുറന്നിട്ടും ഇല്ലെന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞത്.. അങ്ങനെ ഒരു വാതിൽ ഉണ്ടോ ? ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥി ആക്കരുതെന്ന് പറയാൻ കാരണങ്ങളുണ്ട്.
2016 ൽ തൻ്റെ ഭൂരിപക്ഷം 12,000 ആണ്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ അത് 2000 ആയി കുറഞ്ഞു. ഷൗക്കത്തിനെതിരെ ആ നാട്ടിൽ പൊതുവികാരം ഉണ്ട്.
ആര്യാടൻ പാണക്കാട് തങ്ങൾമാരെ അപമാനിച്ചയാളാണ്.അതിതീവ്ര ആർഎസ്എസുകാർ പറയാത്തത് ഷൗക്കത്ത് പറഞ്ഞു. ഫാസിസ്റ്റുകളെ കയ്യടി കിട്ടാനാണ് ഈ നീക്കം.അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടിയ സിനിമയടക്കം മുസ്‍ലിം വിഭാഗത്തെ അവഹേളിക്കുന്നതാണെന്നും അൻവർ ആരോപിച്ചു.
'രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വീട്ടിൽ വന്നിരുന്നു.രാഹുൽ പിണറായിസത്തിൻ്റെ ഇരയാണ്.യൂത്തിൻ്റെ ഉന്നതനായ നേതാവ്.പിണറായിസത്തെ താഴെ ഇറക്കണം എന്ന് പറഞ്ഞു.സൗഹാർദമായി സംസാരിച്ച് പോയ ആ വ്യക്തിയെ മൂലക്കൽ ഇരുത്തി പറയുകയാണ്,ഇനി വാതിൽ തുറക്കില്ലെന്ന്. ഈ വാതിൽ അടച്ചിട്ട് ഒരുമാസത്തിലേറെയായി'-അൻവർ പറഞ്ഞു.