തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാര്യത്തില്‍ ടീം സതീശനോട് പിടിച്ചുനില്‍ക്കാനായില്ല. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും പരാജയം കനത്തതായി. തുടര്‍ ഭരണത്തിന്റെ തുടര്‍ച്ചയെന്ന വാദത്തിന്റെ മുനയൊടിഞ്ഞു. എം.വി ഗോവിന്ദന്റെ വിടുവായത്തം തിരിച്ചടിയായോ? ഭരണ വിരുദ്ധ വികാരം ശക്തമാണോ? - തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാര്യത്തില്‍ യുഡിഎഫിനോട് പിടിച്ചുനില്‍ക്കാന്‍ ഇടതു മുന്നണിക്കാകുന്നില്ലെന്ന അഭിപ്രായവും പല സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Untitledirancies

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി പരിശോധിക്കാന്‍ ഇടതുമുന്നണി. മികച്ച സ്ഥാനാര്‍ത്ഥിയെ അണിനിരത്തി ശക്തമായ പ്രചരണം നടത്തിയിട്ടും വിജയിക്കാനാകാതെ പോയത് സി.പി.എമ്മിനെയും മുന്നണിയിലെ മറ്റു ഘടകകക്ഷികളെയും അലട്ടുന്ന പ്രശ്‌നമാണ്. 

Advertisment

തന്ത്രങ്ങള്‍ പിഴച്ചത് എവിടെയെന്നും ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത എത്രയാണെന്നുമുള്ള വിലയിരുത്തലിന് വേണ്ടി സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃ യോഗങ്ങള്‍ ഉടന്‍ ചേരും. നാളെ മുതല്‍ മൂന്നു ദിവസം നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ആഴത്തിലുള്ള പരിശോധന നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 


ഇന്ന് ഉച്ചക്ക് ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ജനങ്ങള്‍ വോട്ടു ചെയ്യുമെന്നും ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്നുമുള്ള പ്രതീക്ഷയായിരുന്നു സി.പി.എം നേതൃത്വം പ്രകടിപ്പിച്ചിരുന്നത്. 

vd satheesan the leader-2

ഈ ആത്മവിശ്വാസത്തിനാണ് നിലമ്പൂര്‍ ജനത തിരിച്ചടി നല്‍കിയത്. കനത്ത തോല്‍വി ഭരണ വിരുദ്ധ വികാരത്തിന്റെ തെളിവല്ലേ - അണികളുടെ  ചോദ്യത്തിന് നേതൃത്വം മറുപടി പറയേണ്ടിവരും. തുടര്‍ഭരണത്തിന് തുടര്‍ച്ചയെന്ന പ്രതീതി ശക്തമാക്കിയാണ് ഇടതുമുന്നണി മുന്നോട്ട് പോയിരുന്നത്. 


നിലമ്പൂര്‍ പരാജയത്തോടെ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. സര്‍ക്കാരിന്റെ തകര്‍ച്ചയുടെ തുടക്കം എന്ന പ്രചരണം യുഡിഎഫും ശക്തമാക്കുകയാണ്. പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രി മാത്രമാണെന്നും രാജിവെച്ചു പുറത്തു പോകണമെന്നുമാണ് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.


ഇതിനെ മറികടക്കുക എന്നതും എല്‍.ഡി.എഫ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാന സമിതിയും ഇതിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. മണ്ഡലം കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആധാരമാക്കി പരാജയ കാരണങ്ങളെ കുറിച്ച് ഇഴകീറി പരിശോധിക്കും എന്നാണ് നേതാക്കള്‍ പറയുന്നത്. 

Untitledirancies

ജമാ അത്തെ ഇസ്ലാമി- യുഡിഎഫ് കൂട്ടുകെട്ടില്‍ പ്രതിരോധത്തില്‍ ആയിരുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആര്‍എസ്എസ് സഖ്യ പരാമര്‍ശമാണ്. ഇതില്‍ നേതാക്കള്‍ക്കുള്ള കടുത്ത  അതൃപ്തി സിപിഎം നേതൃയോഗങ്ങളില്‍ ഉയരും. 

പാലക്കാട് ഉപതിരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുതിര്‍ന്ന നേതാക്കളായ എ.കെ.ബാലനും എന്‍.എന്‍. കൃഷ്ണദാസും ആണ് നാവു പിഴകളിലൂടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതെങ്കില്‍ നിലമ്പൂരില്‍ സംസ്ഥാനസെക്രട്ടറി തന്നെ പാര്‍ട്ടിയ പ്രതിസന്ധിയിലാക്കി. 


പാര്‍ട്ടി ഇതുവരെ സ്വീകരിച്ച സമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം. അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറിയുടെ അപക്വമാായ പരാമര്‍ശത്തിനെതിരെ നേതൃയോഗങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നേക്കാം. 


തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാര്യത്തില്‍ യുഡിഎഫിനോട് പിടിച്ചുനില്‍ക്കാന്‍ ഇടതു മുന്നണിക്കാകുന്നില്ലെന്ന അഭിപ്രായവും പല സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്.

vd satheesan the leader

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന ടീമിനോട് പിടിച്ചുനില്ക്കാന്‍ ശക്തമായ സംഘടനാ സംവിധാനം ഉണ്ടായിട്ടും സിപിഎമ്മിന് കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമായി.

അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള പ്രാഗല്‍ഭ്യം നേതൃത്വത്തിന് ഇല്ലാതെ പോകുന്നു എന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഈ ന്യൂനതകള്‍ മറി കടക്കാനുള്ള ചര്‍ച്ചകളും നേതൃയോഗങ്ങളിലുണ്ടായേക്കും.

Advertisment