ഉപതിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ എല്ലാ കണ്ണുകളും നിലമ്പൂരിലേക്ക്. അൻവറിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ഇടത്-വലത് മുന്നണികൾ. അൻവർ ഇഫക്ട് ഇല്ലെന്ന് സ്ഥാപിക്കാൻ എൽഡിഎഫിന് വിജയം അനിവാര്യം. തിയതി പ്രഖ്യാപിച്ചാൽ അൻവറിന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് പരിഗണിച്ചേക്കും. ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് യു.ഡി.എഫിനും ഏറെ പ്രാധാന്യം

New Update
a

കോഴിക്കോട്: പി.വി.അൻവർ രാജിവെച്ച നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താതെ തിരഞ്ഞെടുപ്പ് കമ്മീഷൻ.

Advertisment

അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചിട്ട് രണ്ടര മാസം പിന്നിട്ടിട്ടും ഇതുവരെ ഉപതിരഞ്ഞെടുപ്പിൻെറ വിജ്ഞാപനം സംബന്ധിച്ച് സൂചനകളൊന്നുമില്ല. മണ്ഡലം ഒഴിഞ്ഞാൽ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.


നിയമസഭയുടെ കാലാവധി തീരാൻ ഒരു വർഷമേയുളളുവെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന പതിവുമില്ല. പതിനഞ്ചാം കേരള നിയമസഭയുടെ കാലവധി തീരാൻ ഇനി ഒരു വർഷവും ഒരുമാസവും മാത്രമാണ് ബാക്കിയുളളത്.


2021 മെയ് 20നാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. മണ്ഡലം ഒഴി‍ഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോർട്ട് നൽകിയിരുന്നു.

d

കാലവസ്ഥ, പരീക്ഷകൾ, സുരക്ഷാ ക്രമീകരണങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിങ്ങനെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പിന് തീരുമാനമെടുക്കുക.


റംസാൻ നോമ്പും സ്കൂൾ പരീക്ഷകളും കഴിഞ്ഞ സാഹചര്യത്തിൽ ഏപ്രിലിൽ ഉപതിരഞ്ഞെ‍ടുപ്പ് നടത്താനുളള എല്ലാ സാധ്യതകളുമുണ്ട്. ഏപ്രിലിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് എല്ലാ മുന്നണികളിലും തിരഞ്ഞെ‍ടുപ്പ് ചർച്ചകൾ സജീവമായി.


ഇടത് പാളയം വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ പി.വി. അൻവറിനും അൻവറിൻെറ പോക്ക് മുന്നണിയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുളള ഇടതുമുന്നണിക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഒരുപോലെ നി‍ർണായകമാണ്.

തൃണമൂൽ കോൺഗ്രസിലൂടെ യു.ഡി.എഫിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന പി.വി.അൻവറിന്, ഉപതിരഞ്ഞെടുപ്പ് മുന്നണി പ്രവേശനത്തിൻെറ നേരം കുറിക്കലായി മാറും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അൻവറിൻെറ മുന്നണി പ്രവേശനത്തിനുളള അപേക്ഷ പരിഗണിക്കാൻ യു.ഡി.എഫ് തയാറായേക്കും.


മൂന്നാം വട്ടവും അധികാരം പിടിക്കാൻ കച്ചകെട്ടുന്ന സി.പി.എമ്മിനും എൽ.ഡി.എഫിനും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഡ്രസ് റിഹേഴ്സൽ ആകും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന് അളക്കാനുളള അവസരം എന്ന നിലയിൽ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും ഏറെ പ്രാധാന്യമുളളതാണ്.


എൽഡിഎഫ് -യുഡിഎഫ് മുന്നണികൾക്കും പിവി അൻവറിനും നിർണായകമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് നിലമ്പൂർ എംഎൽഎ പി.വി.അൻവർ പൊലീസിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ പോരാട്ടം തുടങ്ങിയത്. 

pv anwar2

എംഎൽഎ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാക്കിയതോടെ രാഷ്ട്രീയ കേരളത്തിൻറെ കണ്ണും കാതും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ നിലമ്പൂരിലേക്കായി.


ഏപ്രിലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായതോടെ ഇടത്-വലത് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. സിറ്റിങ്ങ് സീറ്റായ നിലമ്പൂർ നിലനിർത്തുന്നതിനായി സ്വതന്ത്ര പരീക്ഷണം നടത്താനാണ് സി.പി.എം ആലോചിക്കുന്നത്.


ആര്യാടൻ മുഹമ്മദിൻെറ തട്ടകമായിരുന്ന നിലമ്പൂ‌ർ‌, അദ്ദേഹത്തിൻെറ നിര്യാണത്തിന് ശേഷം പി.വി.അൻവറിലൂടെയാണ് ഇടതുപക്ഷത്തേക്ക് വന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി സ്വതന്ത്രൻ തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

anwar udf chungathara panchayath

അക്കാര്യം സി.പി.എം നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് പി.ഷബീർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എം.ഷൗക്കത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുളളതായി പറഞ്ഞുകേൾക്കുന്നുണ്ട്.


നിലമ്പൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പോത്തുകല്ല് സ്വദേശി എം.സ്വരാജ് ആണ് ഉപതിരഞ്ഞെ‍ടുപ്പിൻെറ സംഘടനാ ചുമതലക്കാരൻ. അൻവർ ഇഫക്ട് നിലമ്പൂരിൽ ഇല്ലെന്ന് സ്ഥാപിക്കാൻ ഇടതുപക്ഷത്തിന് വിജയം അനിവാര്യമാണ്.


കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന നിലമ്പൂർ സീറ്റിൽ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. കോൺഗ്രസിൽ നിന്ന് ആര്യാ‍ടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവരിൽ ഒരാളാകും സ്ഥാനാർത്ഥിയാകുക. ഉപതിരഞ്ഞെടപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി.അൻവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment