നീലേശ്വരം: പടന്നക്കാട് പ്രധാനമന്ത്രി ജൻ ഔഷധി ഷോപ്പിൽ വേദനസംഹാരി ഗുളിക കുട്ടികൾക്ക് ലഹരി മരുന്നായി നൽകിയെന്ന പരാതിയിൽ എക്‌സൈസ് നടപടി.
മാരകരോഗങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം വിൽപ്പന നടത്തുന്ന ഗുളികകൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കുറിപ്പടിയില്ലാതെ നൽകുന്നതായുള്ള പരാതിയെ തുടർന്നാണ് എക്‌സൈസിന്റെ നടപടി.
ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജോയ് ജോസഫിന്റെ നിർദ്ദേശ പ്രകാരം ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി വി പ്രസന്നകുമാറും ഡ്രഗ് ഇൻസ്‌പെക്ടർ ഇ എൻ ബിജിനും സംഘവുമാണ് പടന്നക്കാട് ജൻ ഔഷധി ഔട്ട്‌ലെറ്റിൽ പരിശോധന നടത്തിയത്.
മയക്കുമരുന്നിന് പകരമായാണ് പലരും ഇത്തരം ഗുളിക ഉപയോഗിക്കുന്നത്. പരിശോധനയിൽ മരുന്നുകടയിൽ വ്യാപക ക്രമക്കേടും കണ്ടെത്തി.
തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശചെയ്തു. പരിശോധനയിൽ കടയിൽ കണക്കിൽപ്പെടാത്ത ഇത്തരം ഗുളികകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനാ സംഘത്തിൽ അസി. ഇൻസ്‌പെക്ടർമാരായ കെ കെ ബാലകൃഷ്ണൻ, ബാബു, വിമുക്തി മെന്റർ 7 ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർ പി മനോജ് എന്നിവർ പങ്കെടുത്തു.