സന: യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഓഫീസാണ് നിർണ്ണായക തീരുമാനം അറിയിച്ചത്.
താത്കാലികമായി നീട്ടിവെച്ച വധശിക്ഷ പൂർണമായി റദ്ദ് ചെയ്യാൻ സനയിൽ നടന്ന ഉന്നത തലയോഗത്തിലാണ് ധാരണയായതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് വ്യക്തമാക്കി.
എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ നിയോഗിച്ച യമൻ സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ, തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ജയിൽ മോചനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ വീണ്ടും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരത്തിൻ്റെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടി വെച്ചിരുന്നു.