മലപ്പുറത്തെ വളാഞ്ചേരിയില്‍ നിപ ബാധ കണ്ടെത്തിയത് വൈറ്റല്‍വ്യൂ എഐ എന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ്

New Update
start up ksum
കൊച്ചി: മലപ്പുറത്തെ വളാഞ്ചേരിയില്‍ നിപ ബാധ കണ്ടെത്തിയത് വൈറ്റല്‍വ്യൂ എഐ എന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ്. 2025 മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിപ വൈറസ് ബാധയുണ്ടാകാന്‍ 82 ശതമാനമാണ് സാധ്യതയെന്ന് ഇവരുടെ ഡാറ്റാ വിശകലനം പ്രവചിക്കുന്നുണ്ട്.
Advertisment


നിപ സംബന്ധിച്ച് വൈറ്റല്‍വ്യൂ എഐ നേരത്തെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ അമല്‍ ഷെഹു പറഞ്ഞു. സെപ്തംബര്‍ വരെ പഴവര്‍ഗങ്ങളുടെ സീസണായതിനാല്‍ നിപയ്ക്ക് സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വനനശീകരണം മൂലം വിവിധ പക്ഷികള്‍ തീറ്റയ്ക്കായി നാട്ടിലേക്കെത്തുന്നതിന്‍റെ തോത് 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വവ്വാലുകള്‍ കടിച്ചതിന്‍റെ ജൈവിക ഘടനയില്‍ ബംഗ്ലാദേശി ജീനുകളുടെ സാന്നിധ്യവും കണ്ടെത്തി.

ലോകാരോഗ്യ സംഘടനയുടെ ആറായിരത്തിലധികം വരുന്ന ഡാറ്റാ സൂചകങ്ങള്‍, ജനിതക പരമ്പരകള്‍, വവ്വാലുകളുടെ ആവാസവ്യവസ്ഥ, പാരിസ്ഥിതിക ഡാറ്റ എന്നിവ വിശകലനം ചെയ്ത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വൈറ്റല്‍വ്യൂ എഐ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പകര്‍ച്ചവ്യാധികളുടെ റിയല്‍ടൈം നിരീക്ഷണം ലക്ഷ്യമിട്ട നിര്‍മ്മിത ബുദ്ധിയുള്ള സാങ്കേതിക വിദ്യകള്‍ സമൂഹാരോഗ്യ സുരക്ഷയ്ക്കും മുന്‍കൂട്ടി ഇടപെടലുകള്‍ക്കുമായി അനിവാര്യമാണെന്നതാണു ഈ ശാസ്ത്രീയ പ്രവചനത്തിന്‍റെ അടിസ്ഥാന സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് വൈറ്റല്‍വ്യൂ എഐ പ്രവര്‍ത്തിക്കുന്നുണ്ട്.
 
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് രാജ്യത്തെ വിവിധ സംസ്ഥാന ആരോഗ്യവകുപ്പുകള്‍, ആശുപത്രികള്‍, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ വൈറ്റല്‍വ്യൂ എഐയുമായി സഹകരിക്കണമെന്നും അമല്‍ ഷെഹു അഭ്യര്‍ത്ഥിച്ചു.
Advertisment