നായർ - ഈഴവ ഐക്യം നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തലവര മാറ്റും. എൻഎസ്എസ് - എസ്എൻഡിപി ഐക്യ പ്രഖ്യാപനം യുഡിഎഫിന് ഷോക്ക് ട്രീറ്റ്മെൻ്റ് ? മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുപോയ സോഷ്യൽ എൻജിനീയറിങ് അബദ്ധമായി. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ പണി പാളും. ഭൂരിപക്ഷ സമുദായ ഐക്യം കേരള രാഷ്ട്രീയത്തിൻ്റെ പുതിയ ദിശാസൂചി ആവുമ്പോൾ

New Update
G-Sukumaran-Nair-and-Vellappally-Natesan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ ആലസ്യത്തിൽ ആയിരുന്ന കോൺഗ്രസിനും യുഡിഎഫിനും ഷോക്ക് ട്രീറ്റ്മെൻ്റ് പോലെ സംഭവിച്ച എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ യുഡിഎഫ് രാഷ്ട്രീയത്തിലെ അനുകൂല സാഹചര്യം കൈമോശം വരുമെന്ന വിലയിരുത്തല്‍ ശക്തം. 

Advertisment

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുപോവുക എന്നതായിരുന്നു യുഡിഎഫിൻ്റെ സോഷ്യൽ എൻജിനീയറിങ്. വി.ഡി സതീശന് ഇതിൽ മുഖ്യ റോൾ ഉണ്ടായിരുന്നു. 


എന്നാലിപ്പോൾ ഹിന്ദുവിലെ പ്രബല വിഭാഗങ്ങളായ എൻഎസ്എസ് - എസ്എൻഡിപി സംഘടനകള്‍ കൈകോർക്കുമ്പോൾ തിരിച്ചടി ആവുന്നത് കോൺഗ്രസിനും യുഡിഎഫിനും ആയിരിക്കും.


 ഫലത്തില്‍ യുഡിഎഫ് നേതൃത്വം ഏറെ കൊട്ടി ഘോഷിച്ച സോഷ്യല്‍ എൻജിനീയറിങ് പാളിയെന്ന് മാത്രമല്ല അബദ്ധമായി മാറിയെന്നാണ് വിലയിരുത്തല്‍.

ഭൂരിപക്ഷ വിഭാഗങ്ങൾ കൈകോർത്താൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലെ ചിത്രം വ്യത്യസ്തമാവുമെന്ന് ഉറപ്പാണ്.

തദ്ദേശ തെരെഞ്ഞെടുപ്പിലെ നേട്ടങ്ങളൊക്കെ പഴംകഥയാകും. യുഡിഎഫിൻ്റെ ന്യൂനപക്ഷ പ്രീണനം ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് - എസ്എൻഡിപി കൈകോർക്കൽ. 

sndp-nss


സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈകോർക്കുകയും നായാടി മുതൽ നസ്രാണി വരെയുള്ള സമുദായങ്ങൾ ഈ സഖ്യത്തിൽ അണിച്ചേരുകയും ചെയ്താൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാവും.


കോൺഗ്രസിന് ആയിരിക്കും തിരിച്ചടി. ചുരുക്കത്തില്‍ കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം അടിയന്തിരമായി ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാവും.

അതിന്‍റെ പ്രത്യാഘാദങ്ങള്‍ ഏറെ ഗുരുതരമാകും. തദ്ദേശ തെരെഞ്ഞെടുപ്പിലെ വിസ്മയ വിജയത്തില്‍ മത്സരത്തിന് ഒരുങ്ങി നിൽക്കുന്നവർക്കും ഇപ്പോൾ നെഞ്ചിടിപ്പ് കൂടുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം പയറ്റിയ തന്ത്രമാണ് ന്യൂനപക്ഷ വിരുദ്ധതയും ഭൂരിപക്ഷ പ്രീണനവും. ഇതേ തന്ത്രം മറ്റൊരു രൂപത്തിൽ വരുന്നതാണ് ഇപ്പോഴത്തെ ഭൂരിപക്ഷ ഐക്യം. 

pinarayi vellappalli

നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്.

 താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ വിളിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെകൂടി വെള്ളാപ്പള്ളി ആഞ്ഞടിച്ചതോടെ ചിത്രം മാറി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് പറഞ്ഞ വെള്ളാപ്പള്ളി സതീശൻ ആണ് തനിക്കെതിരെ പറഞ്ഞതെന്ന് പറഞ്ഞുകൊണ്ട്, താൻ വർഗീയ വാദിയാണെന്ന് രമേശ്‌ ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെയെന്നും പറഞ്ഞു. 

2690130-vd-satheesan-g-sukumaran-nair-vellappally-natesan

 സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരൻ നായരും ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. 

തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. 


 കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ പറഞ്ഞു. 


വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.

NSS SANDP SATHEESAN

എൻ എസ് എസിന് പാർലമെന്‍ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതോടെ ഭൂരിപക്ഷ സമുദായങ്ങളെ അനുനയിപ്പിക്കണമെങ്കില്‍ ദേശീയ തലത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടായെ തീരൂ എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്. സുകുമാരന്‍ നായരുമായി അടുത്ത സൌഹൃദമുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്.

Advertisment