/sathyam/media/media_files/2026/03/08/mvd-2026-03-08-18-58-18.jpg)
കോട്ടയം:വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍ നിരത്തില്‍ വിലസുന്നു. ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഇന്നലെ പാമ്പാടിയിലും വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് ഓടിയ ഇന്നോവ ടാക്‌സി ഡ്രൈവര്‍മാരുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു.
ടാക്‌സി ഓടിയിരുന്ന ഇന്നോവയുടെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു വ്യക്തി വാഹനം ഓടിച്ചുവരികയായിരുന്നു. മുന്‍പു സമാന രീതിയില്‍ ഇയാള്‍ വാഹനം ഓടിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിക്കുന്നു എന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, പോലീസ് താക്കീത് ചെയ്തു വിടുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ തട്ടിപ്പ് തുടര്‍ന്നു.
ഇതാദ്യമായല്ല വ്യാജ നമ്പര്‍പ്ലേറ്റുകളെക്കുറിച്ച് പരാതി ഉയരുന്നത്. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍ വാഹനമോടുന്നത് അറിയുന്നത്.
ഇക്കാര്യം ബോധ്യപ്പെടുമ്പോള്‍ നടപടികളില്‍ നിന്നൊഴിവാക്കുന്നതല്ലാതെ വ്യാജന്മാരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും സ്ഥിരം സംവിധാനമില്ല.
എ.ഐ. നീരിക്ഷണ സംവിധാനം ശക്തമായിരുന്ന സമയത്ത് ഓരോ ആര്‍.ടി.ഓഫീസിന്റെ പരിധിയിലും മാസം ഒരേ നമ്പറുള്ള മൂന്നു വാഹനങ്ങളെങ്കിലും പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിരുന്നു. ഒരു ജില്ലയില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ വ്യാജനമ്പര്‍ മറ്റൊരുജില്ലയിലായിരിക്കും. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കുറ്റകൃത്യത്തിനോ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കൂടുതലായും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ വെക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us