/sathyam/media/media_files/2025/09/14/old-age-man-2025-09-14-16-36-10.jpg)
തൃശൂർ: അപേക്ഷയുമായി എത്തിയ തന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരിച്ച് വയോധികൻ രംഗത്ത്. അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു. തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയ്യിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്‌ഗോപി എം പി തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.
സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നുവെന്നും, ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായതെന്നും വയോധികൻ പറയുന്നു. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വെച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്നും വയോധികൻ പറഞ്ഞു.
രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് വേലായുധൻ അപേക്ഷയുമായി ചെന്നത്. എന്നാൽ അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തൃശൂർ പുള്ളിൽ വെച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി എത്തിയതായിരുന്നു കൊച്ചു വേലായുധൻ. സിപിഎം നേതാക്കൾ അടക്കം എംപിയുടെ പെരുമാറ്റത്തിൽ അതൃപ്‌തി അറിയിച്ചിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ ഇതുവരെ സുരേഷ്‌ഗോപി എംപി പ്രതികരണം നടത്തിയിട്ടില്ല.