Advertisment

ഓണ്‍ലൈന്‍ ട്രേഡിങ്ങ്: വൈദികന്റെ 1.5 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പ്രതികളെ പിടികൂടിയത് വിവിധ എടിഎമ്മുകളില്‍ എട്ടു തവണയായി 1.40 ലക്ഷം രൂപ പിന്‍വലിച്ചതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍. പിടിയിലായത് ഉത്തരേന്ത്യയിലെ തട്ടിപ്പു സംഘത്തിന്റെ കണ്ണികള്‍

താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടില്‍ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ അറസ്റ്റ് ചെയ്തത്

New Update
IMG-20250201-WA0040

കോട്ടയം: വൈദികന്റെ 1.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. വൈദികന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച തട്ടിപ്പ് സംഘാംഗങ്ങളായ രണ്ടു പേരെയാണു പോലീസ്  പിടികൂടിയത്.

Advertisment

 താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടില്‍ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ അറസ്റ്റ് ചെയ്തത്.


2024 നവംബര്‍ മുതല്‍ ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോതനല്ലൂര്‍ തൂവാനീസ പ്രാര്‍ഥനാലയത്തിലെ അസി.ഡയറക്ടര്‍ ഫാ. ടിനേഷ് കുര്യന്‍ പിണര്‍ക്കയിലില്‍ നിന്നാണു പണം തട്ടിയെടുത്തത്.


ഓണ്‍ലൈന്‍ ട്രേഡിങിലൂടെ അമിത ലാഭം നല്‍കാമെന്നു വാഗ്ദാനം ചെയ്താണു പ്രതികള്‍ വൈദികനെ കബളിപ്പിച്ചത്. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണു തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്.


 ഇതേ തുടര്‍ന്ന്, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഭയിലെ പരിചയക്കാരില്‍ നിന്നുമായി പണം സ്വരൂപിച്ച് ഒന്നരക്കോടി രൂപ നിക്ഷേപിക്കുകയായിരുന്നു.


പണം നഷ്ടമായതായി തിരിച്ചറിഞ്ഞതോടെ ഇദ്ദേഹം  കടുത്തുരുത്തില്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നു കണ്ടെത്തി.


 വിവിധ അക്കൗണ്ടുകളിലേക്കാണു പണം തട്ടിപ്പു സംഘം വകമാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കേരളത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നും എട്ടു തവണയായി 1.40 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ താമരശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു.


തുടര്‍ന്ന് എസ്.എച്ച്.ഒ റെനീഷ് ഇല്ലിക്കല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് ഇ.എ, സുമന്‍ പി.മണി, അജീഷ്, അജിത് എന്നിവര്‍ അടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ഉത്തരേന്ത്യയിലെ തട്ടിപ്പു സംഘത്തിന്റെ കണ്ണികളാണു പിടിയിലായ പ്രതികളെന്നു പോലീസ് പറഞ്ഞു.


 ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെയുള്ള ദിവസത്തിനിടെ 17 ലക്ഷം രൂപയുടെ മുകളിലുള്ള ഇടപാടാണു മിനാജിന്റെ അക്കൗണ്ട് വഴി നടന്നതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടുകളും ഫോണ്‍ കോളുകളും വിശദമായി പോലീസ് പരിശോധിച്ചു വരികയാണ്.


 ഇവരുടെ അക്കൗണ്ടുകള്‍ അടക്കം പോലീസ് വിശദമായി പരിശോദിക്കുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലീസ് അറിയിച്ചു.


 

Advertisment