/sathyam/media/media_files/36vgdcjUvCTEPKnfzNDv.jpg)
ജനപ്രീയനായ രാഷ്ട്രീയ നേതാവ്, ജനകീയ മുഖ്യമന്ത്രി, പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. അതെ മൺമറഞ്ഞ ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ വിശേഷണങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്.
കക്ഷി രാഷ്ട്രീയ ജാതി സമവാക്യങ്ങൾക്ക് അതീതമായി മാനവ സ്നേഹം മാത്രം കൈമുതലാക്കി പ്രവർത്തിച്ചിരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുകയാണ്.
ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീര്‍ത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ നടുവില്‍ ജീവിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കേരള ജനതയുടെ മനസിലെ നീറുന്ന ഓര്‍മയായി ഒരു വര്‍ഷം പിന്നിടുമ്പോഴും തങ്ങളുടെ സ്വന്തം 'ഒ സി' - യോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല.
കാരണമില്ലാതെ ക്രൂശിച്ച ആ മിശിഹായുടെ ഓർമകളും പേറി പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഇപ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയെയും, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.
പ്രായഭേദമന്യേ 'ഉമ്മൻ ചാണ്ടി' എന്ന ഒറ്റവിളിയിൽ സഹായഹസ്തം ലഭിച്ച എത്രപേർ, ആൾക്കൂട്ടത്തിന്റെ നടുവിൽ അക്ഷീണനായി ചരിത്രം സൃഷ്ടിച്ച 'ജനസമ്പർക്ക പരിപാടി'. കഷ്ടപ്പെടുന്നവരുടെ കണ്ണീർ ഒപ്പാൻ തുടക്കമിട്ട 'കാരുണ്യ പദ്ധതി', 'ശ്രുതിതരംഗം പദ്ധതി', കൊച്ചി മെട്രോയുടെയും വിഴിഞ്ഞം തുറമുഖത്തിന്റെയും പ്രവർത്തനങ്ങളുടെ യഥാർത്ഥ അവകാശി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി നിരവധി വികസന പ്രവർത്തനങ്ങൾ സമ്മാനിച്ച സാമാജികൻ.
പ്രവാസികളുടെ കഷ്ടപ്പാടുകളിൽ ഇടപെടുകയും ആശ്വാസം നൽകുകയും ചെയ്തവരിൽ ഉമ്മൻ ചാണ്ടിയോളം പോന്നവർ കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ദേയം.
ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച പല പദ്ധതികളുടെയും പിതൃത്വം ഏറ്റെടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പല എട്ടുകാലി മമ്മൂഞ്ഞുമാരോടും ഈ നീതിമാൻ പൊറുക്കട്ടെ.
'കേരളത്തിന്റെ ജനനേതാവ്' എന്ന പേരിന് അർഹനാക്കിയവൻ, പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നേറിയ നേതാവ്, ശാരീരികമായി ജനങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും, കേരള ജനതയുടെ ഹൃദയങ്ങളിൽ അന്നും ഇന്നും എന്നും സൂര്യതേജസ്സോടെ ജ്വലിക്കുന്ന ഒരേ ഒരു മുഖം, ഉമ്മൻ ചാണ്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us