ഇടുക്കിയിലെ റവന്യൂ ഭൂമി അനധികൃതമായി ഫോറസ്റ്റ് ഭൂമിയാക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കും; ഭൂ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് ; പുതുയുഗ യാത്ര ഇടുക്കിയിൽ

New Update
images

അടിമാലി :പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയിൽ നടന്ന 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന സംവാദ പരിപാടിയില്‍ ഭൂ പ്രശ്‌നം ഉള്‍പ്പെടെ ഇടുക്കി ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും കോടതികളിലെ വ്യത്യസ്ത നിലപാടുകളും കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ ജില്ലയില്‍ പ്രയാസപ്പെടുന്നത്.

Advertisment

ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ശാശ്വതമായി പരിഹരിക്കും. ജില്ലയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇടുക്കി ഡോക്യുമെന്റ് തയാറാക്കി സമയബന്ധിതമായ ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ജില്ലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു മെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി .

ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് പരിഹാരം ഉണ്ടാക്കും. നേര്യമംഗലം റോഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ രണ്ട് വകുപ്പുകള്‍ വ്യത്യസ്ത നിലപാടെടുത്ത് വൈകിപ്പിക്കുകയാണ്. ഒരു റോഡ് പണിത് പണം നല്‍കി സെലിബ്രിറ്റിയെ കൊണ്ട് വന്ന് റോഡ് നല്ലതാണെന്ന് പറയിപ്പിച്ചിട്ട് കാര്യമില്ല.

റവന്യൂ ഭൂമി അനധികൃതമായി ഫോറസ്റ്റ് ഭൂമിയാക്കി മാറ്റിയ ഭൂമി ഡീ നോട്ടിഫൈ ചെയ്യും. വി.എസിന്റെ കാലത്തും പിണറായിയുടെ പത്തു വര്‍ഷക്കാലവും 54000 ഏക്കര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും റവന്യൂ ഭൂമിയാണ്. തെറ്റായി നോട്ടിഫൈ ചെയ്തത് യു.ഡി.എഫ് സര്‍ക്കാര്‍ ഡീ നോട്ടിഫൈ ചെയ്യും. 

പട്ടയം നല്‍കിയ ഭൂമയിലെ കെട്ടിടങ്ങള്‍ ഫീസ് ഈടാക്കി റെഗുലറൈസ് നല്‍കുന്നത് അംഗീകരിക്കാനാകില്ല. നേരത്തെ പണം നല്‍കിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. വീണ്ടും പണം ഈടാക്കുന്നത് പോക്കറ്റടിക്കുന്നതിന് തുല്യമാണ്. അതിന് യു.ഡി.എഫ് കൂട്ടു നില്‍ക്കില്ല. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. വന്യജീവി ആക്രമണം തടയാന്‍ ഈ സര്‍ക്കാരിന് ഒരു നടപടിയുമില്ല. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ വന്യജീവി ആക്രമണം തടയാന്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

Advertisment