കോഴിക്കോട്: പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയിലൂടെയാണ് കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്ന് ശക്തമായതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ.
ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി.ജയരാജൻ ആരോപിക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം രൂപികരിച്ച മദനി ഐഎസ്എസിലൂടെ മുസ്ലിം യുവാക്കളിൽ തീവ്ര മതചിന്ത വളർത്തി. ഒപ്പം ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.
അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താനും മദനി ശ്രമിച്ചു. മദനിക്ക് 2009 ൽ സിപിഎം നൽകിയ പിന്തുണയെ കുറിച്ച് ജയരാജന്‍ പരാമര്‍ശിച്ചിട്ടില്ല.
കോയമ്പത്തൂർ സ്ഫോടനം കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മദനിയ്ക്ക് സ്വീകരണം നൽകിയ ചടങ്ങിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വേദി പങ്കിട്ട സംഭവത്തെ കുറിച്ചും പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മുസ്ലിം ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ് എന്ന് എഴുത്തിലൂടെ വ്യക്തമാക്കുന്ന പി. ജയരാജൻ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണമെന്നും പറയുന്നു.