/sathyam/media/media_files/X9KunOlEdD4whFtGvMcu.jpg)
പാലാ: വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ക്കെതിരെയും തട്ടുകടകള്‍ക്കെതിരെയും കര്‍ശന നടപടി എടുത്തതിന് പിന്നാലേ പഞ്ചായത്ത് പ്രദേശത്തെ അനധികൃത ലഹരിവില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും വടിയെടുത്ത് മീനച്ചില്‍ പഞ്ചായത്ത്.
അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നടത്തിവന്നിരുന്ന നിരവധി കടകളാണ് പഞ്ചായത്തിന്‍റെ നിര്‍ദേശ പ്രകാരം പോലീസ് - എക്സൈസ് വിഭാഗങ്ങള്‍ പരിശോധന നടത്തി പൂട്ടിച്ചത്.
കഴിഞ്ഞ ദിവസം വിളക്കുമാടം സെന്റ്.ജോസഫ് സ്കൂൾ മാനേജ്മെൻ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിളക്കുമാടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയിരുന്ന ലഹരി വിൽപ്പന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നേരിട്ടെത്തി പൂട്ടിച്ചിരുന്നു.
ഇതേ തുടർന്ന് ഇന്നലെ കുടുംബശ്രീ സി.ഡി. എസ് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസില്‍ ചേർന്ന കോർഡിനേഷൻ കമ്മറ്റിയിൽ പഞ്ചായത്തിലെ മുഴുവന്‍ അനധികൃത ലഹരിവില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ പ്രസിഡന്‍റ് സാജോ പൂവത്താനി പോലീസ് - എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നു.
എക്സൈസും പോലീസും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റും ചേർന്ന് ഇത് നടപ്പിലാക്കാനും നിര്‍ദേശം നല്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് മീനച്ചിൽ പഞ്ചായത്തിലെ കടകളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന നടന്നത്.
നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് കടകളടപ്പിക്കുകയായിരുന്നു. പൂവരണി അമ്പലം ജങ്ഷന്‍, വിളക്കുമാടം, പൈക പ്രദേശങ്ങളിലാണ് പരിശോധനയും കട അടപ്പിക്കലും നടന്നത്.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപ്പനയ്ക്ക് എതിരെ യാതൊരു തരത്തിലും വിട്ടു വീഴ്ച ചെയ്യില്ലെന്നും സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയകളെ ഇല്ലായ്മ ചെയ്യാനുള്ള കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്നും സാജോ പൂവത്താനി അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് പഞ്ചായത്ത് പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച 3 ഹോട്ടലുകള്‍ പഞ്ചായത്ത് പൂട്ടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us