പാലാ: മേല്‍പ്പട്ട ശുശ്രൂഷയുടെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 1982 ജനുവരി 02 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൗരോഹിത്യം സ്വീകരിക്കുന്നത്.
2004 മെയ് 02ന് പാലായിലെ അരുണാപുരത്ത് നടന്ന ചടങ്ങിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മെത്രാഭിഷേകം നടത്തുന്നത്.
പൊതു സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നതു മുതല്‍ സഭയുടെ നവകീരണത്തില്‍ വരെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മടികാണിക്കാറില്ല.
പരിത്യാഗവും എളിമയും വിനയവും നിസ്വാര്‍ഥസേവനവും വഴിയാണു സഭാനവീകരണം നടത്തേണ്ടതെന്ന അഭിപ്രായക്കാരനാണു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
തെറ്റുചെയ്യുന്നവരെ ചൂണ്ടിക്കാണിക്കാന്‍ സഭാ അധികാരികള്‍ക്കും വിശ്വാസികള്‍ക്കും കടമയുണ്ട്. സഭ അമ്മയും നമ്മള്‍ മക്കളുമാണ്.
തെറ്റുതിരുത്താന്‍ സഭ സമയം നല്‍കുന്നത് അമ്മയുടെ ബലഹീനതയല്ല. അത് കുലീനതയാണെന്നും നമ്മള്‍ വ്യാജപ്രബോധകരാകരുതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞിട്ടുണ്ട്.
പാലാ രൂപതയുടെ മൂന്നാമത്തെ അധ്യക്ഷനാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, പാലായിലെ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ സഭാ പഠനത്തിനായി ചേര്‍ന്നു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ മേജര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1982 ജനുവരി 02 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലും അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം, 1984 ല്‍ ഉന്നത പഠനത്തിനായി റോമിലേക്ക് പോയി.
റോമിലെ പൊന്തിഫിക്കല്‍ ഗ്രീര്‍ജിയന്‍ സര്‍വകലാശാലയില്‍ പഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
'ദി ഹോളി സ്പിരിറ്റ്, ബോണ്ട് ഓഫ് കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ്: എ കംപ്ലീറ്റ് സ്റ്റഡി ഓഫ് ദി എക്ലേസിയോളജി ഓഫ് യെവ്‌സ് കോംഗര്‍ ആന്‍ഡ് നിക്കോസ് നിസ്സിയോട്ടിസ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ തീസിസ്.
1990-ല്‍, പൗരസ്ത്യ വിദ്യാപീഠത്തിലും വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും ദൈവശാസ്ത്ര പ്രഫസറായി നിയമിതനായി.
2001-ല്‍, വടവാതൂരിലെ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായി നിയമിതനായ അദ്ദേഹം, 2004 മാര്‍ച്ച് 18-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ വിരമിക്കലോടെ പാലാ ബിഷപ്പായി നിയമിതനാകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു.
ദൈവശാസ്ത്രത്തെയും പൗരസ്ത്യ ആരാധനക്രമത്തെയും കുറിച്ചുള്ള 40 ലധികം പണ്ഡിതോചിതമായ പുസ്തകങ്ങള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 18 ന് മാർ ജോസഫ് കല്ലറങ്ങാട്ട് രചിച്ച 'വിന്‍ഡോസ് ടു ഹെവന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തത് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു.