പാലാ: ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്നലെ അവസാനിപ്പിച്ച ഭാഗത്തുനിന്നുമാണ് ഇന്നു തെരച്ചില്‍ ആരംഭിച്ചത്.
വിലങ്ങുപാറ കൂറ്റനാല്‍ കടവ് വരെ തെരച്ചില്‍ നടത്തി. വിദ്യാര്‍ഥികള്‍ കളരിയമ്മാക്കല്‍ കടവില്‍ ചെക്ക് ഡാം ഉള്ളതിനാല്‍ ഇതിനപ്പുറം പോയിട്ടില്ലെന്നാണ് വിലയിരുത്തലിലാണ് രക്ഷാപ്രവര്‍ത്തകര്‍.
കാണാതായ രണ്ടു യുവാക്കളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
യുവാക്കളെ കാണാതായ ഭാഗത്തിനു സമീപം വന്‍ തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മുളയുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ അടിഞ്ഞിരിക്കുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
മീനച്ചിലാറിന്റെ അടിയിലേക്കു വരെ ഇത്തരത്തില്‍ വലിയ തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരമുണ്ട്.
ഇത് മൂലം അടിത്തട്ട് കാണാനാവാത്ത സാഹചര്യവുമുണ്ടെന്നും ഇതാണ് തിരച്ചിലിനെ ഏറെ ദുഷ്‌കരമാക്കിയിരിക്കുന്നതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
ഭരണങ്ങാനം അസീസി ഭാഷാ പഠനകേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ പഠിതാക്കളായ അമല്‍ കെ ജോമോന്‍ , ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മീനച്ചിലാറ്റില്‍ കാണാതായത്.
കുളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഇവര്‍. പാലാ ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്.