പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഒളിവിൽ കഴിയവെ വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാൻ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാൾ അവശ നിലയിലായിരുന്നു.
സ്റ്റേഷനിൽ എത്തിയ ഉടൻ തനിക്ക് വിശക്കുന്നുണ്ടെന്നും കഴിക്കാനായി ചിക്കൻ കറിയും ചോറും വേണമെന്ന് ആവശ്യപ്പെടുകയായിരകുന്നു.തുടർന്ന് പൊലീസ് ഭക്ഷണമെത്തിച്ചു നൽകി.
രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.
2019ൽ അയൽവാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലിൽ പോകുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.