/sathyam/media/media_files/2025/09/08/63565-2025-09-08-16-49-30.jpg)
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുഹമ്മദ് റിയാസ് തിരികെ കോൺഗ്രസിൽ ചേർന്നു.
സിപിഎമ്മിൽ തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും സഖാവേ എന്ന വിളി ഹൃദയത്തിൽ വേദനയുണ്ടാക്കുന്നതാണെന്നും റിയാസ് പ്രതികരിച്ചു.
ഡിസിസി പ്രസിഡന്റ് തങ്കപ്പനെ സന്ദർശിച്ച് മടങ്ങവെയാണ് പ്രതികരണം.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച മുമ്പാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും റിയാസിനെ പുറത്താക്കിയത്.
ഇതിന് പിന്നാലെ റിയാസ് സിപിഎമ്മിൽ ചേരുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ റിയാസിനെ സ്വീകരിച്ചിരുന്നു.
സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ ഡിസിസി പ്രസിഡന്റിനെതിരെ ഉൾപ്പടെ റിയാസ് ആരോപണം ഉന്നയിച്ചിരുന്നു.
ഡിസിസി ഓഫീസിൽ നേരിട്ടെത്തി റിയാസ് ക്ഷമ ചോദിച്ചു. ഡിസിസി പ്രസിഡന്റ് തനിക്ക് അച്ഛനെ പോലെയാണെന്നും പ്രസിഡന്റിനെ നേരത്തെ വിമർശിച്ചത് മാനസിക സംഘർഷം മൂലമാണെന്നും റിയാസ് പറഞ്ഞു.
ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണ് താൻ ആരോപണങ്ങളുന്നയിച്ചതെന്നും തന്നെക്കൊണ്ട് പാർട്ടി വിട്ടുപോവാൻ കഴിയില്ലെന്നും ദിവസങ്ങളായി ഉറങ്ങിയിട്ടില്ലെന്നുമാണ് റിയാസ് പ്രതികരിച്ചത്.