വാളയാർ വംശീയക്കൊല: പാലക്കാട് കലക്ടർക്കും എസ്പിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആറാഴ്ചക്കുള്ളിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ

ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. 

New Update
1531981-pkd

പാലക്കാട്: വാളയാറിൽ ബംഗ്ലാദേശിയെന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ രേഖകൾ തേടി പാലക്കാട് കലക്ടർക്കും എസ്പിക്കും നേരിട്ട് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 

Advertisment

എഫ്ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്, അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടുനൽകിയ രേഖ എന്നിവ ഹാജരാക്കണം. ചീഫ് സെക്രട്ടറി ആക്ഷൻ ടേക്കൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും ആറാഴ്ചക്കുള്ളിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. 

ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. 

കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ശരീരമാകെ ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും, തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് മണ്ണാർക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു. 

പ്രതികൾക്ക് ജാമ്യം നൽകിയ മണ്ണാർക്കാട് എസ്‍സി/എസ്‍ടി കോടതി വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.

Advertisment