/sathyam/media/media_files/2024/10/21/3U7jjogRnh3pegfKrYSM.jpg)
പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പില്‍ എംഎല്‍എക്കുമെതിരെ കോണ്‍ഗ്രസിലെ വിയോജിപ്പുകള്‍ പറഞ്ഞു തീര്‍ക്കാന്‍ കെപിസിസി തലത്തില്‍ തീവ്ര ശ്രമങ്ങള്‍ തുടങ്ങി.
ഡിസിസിയും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് പ്രചരണ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഷാഫി പറമ്പിലിന് ഇന്ന് കെപിസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം.
സ്ഥാനാര്‍ഥിക്കും ശൈലിമാറ്റം ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രചരണത്തിലെ 'ഷാഫി ഷോ' ഇനി വേണ്ടെന്ന നിര്‍ദേശമാണ് കെപിസിസി നല്‍കിയിരിക്കുന്നത്.
ഷാഫി പറമ്പിൽ ശൈലി മാറ്റണമെന്ന് മുൻ എംപിയും ഡിസിസി അധ്യക്ഷനുമായിരുന്ന വി.എസ് വിജയരാഘവൻ ഇന്ന് പ്രതികരിച്ചിരുന്നു. പല മുതിർന്ന നേതാക്കൾക്കും ഇതുതന്നെയാണ് അഭിപ്രായം. ഇത്തരത്തിൽ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന.
ഷാഫി പറമ്പിലിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുന്ന യുവ നേതാക്കളെ കാണാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിന്‍റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.
നേരത്തെ പുറത്താക്കിയ മുന്‍ മണ്ഡലം പ്രസിഡന്‍റ് സദ്ദാം ഹുസൈനെ തിരച്ചെടുത്തു. പാര്‍ട്ടി വിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തിക്കാനും ശ്രമം തുടങ്ങി. ഓരോ വോട്ടും നിര്‍ണായകമെന്ന നിലയിലാണ് തിരക്കിട്ട് നടക്കുന്ന അണിയറ നീക്കങ്ങള്‍.
സ്ഥാനാര്‍ഥിക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും സ്വീകാര്യത കിട്ടുന്നില്ലെന്ന സാഹചര്യം ഇനിയും മുന്നോട്ടുപോയാല്‍ അപകടം ചെയ്യുമെന്ന സ്ഥിതി നേതൃത്വം തിരിച്ചറിയുന്നുണ്ട്.
ഷാഫി പറമ്പില്‍ എംപിക്കെതിരായ വലിയ രോഷവും പാര്‍ട്ടിയില്‍ അണപൊട്ടുന്നുണ്ട്. ഇന്ന് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേയ്ക്ക് രാഹുല്‍ മാങ്കൂട്ടവും കടന്നു വന്നത് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനൊപ്പമായിരുന്നു. ഷാഫിയെ മാറ്റി നിര്‍ത്തണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.