/sathyam/media/media_files/xHNIa2Hd2KZQP5vr7RTy.jpg)
പാലക്കാട്: പാലക്കാട് ബിജെപി വിജയത്തിലേയ്ക്ക് എന്ന പ്രതീതി ജനിച്ചതോടെയാണ് കൊടകര വജ്രായുധം പ്രയോഗിച്ച് സിപിഎമ്മും കോൺഗ്രസും രംഗത്തുവന്നതെന്ന വാദവുമായി ബിജെപി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുമ്പോൾ ബിജെപി വിജയം മണത്ത എൽഡിഎഫും യുഡിഎഫും കൊടകര കേസ് വീണ്ടും ചർച്ചയാക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
കൊടകര കേസ് വീണ്ടും ഉയർത്തിവിടാൻ കാരണം പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നടത്തുന്ന മുന്നേറ്റമാണെന്നാണ് ബിജെപി പറയുന്നത്.
രണ്ട് വർഷം മുമ്പ് സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട തൃശ്ശൂർ ഓഫീസ് സെക്രട്ടറി പുതിയ വെളിപ്പെടുത്തലുമായി പ്രത്യക്ഷപ്പെടാൻ കാരണം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിആർ കമ്പനിയുടെ ഇടപെടലാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്.
കേരളത്തിലെ ഒരു പ്രമുഖ മാദ്ധ്യമപ്രവർത്തകൻ്റെ നേതൃത്വത്തിലുള്ള പിആർ കമ്പനിയെ കുറിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഈ മാദ്ധ്യമപ്രവർത്തകൻ തന്നെയാണ് മുൻ തൃശൂർ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ബ്രേക്ക് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയതോടെ കോൺഗ്രസിലുണ്ടായ പാളയത്തിൽ പട യുഡിഎഫിൻ്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നുവെന്നും ബിജെപി വിലയിരുത്തുന്നു.
സരിൻ സ്ഥാനാർത്ഥിയായെത്തിയതും ചിഹ്നമില്ലാത്തതും ഇടതുപക്ഷത്തിനെയും പ്രതിരോധത്തിലാക്കി. പാലക്കാട്ടുകാരനായ കൃഷ്ണകുമാറിൻ്റെ വ്യക്തിബന്ധങ്ങളും ആർഎസ്എസ്സിൻ്റെയും ബിജെപിയുടേയും സംഘടനാ സംവിധാനങ്ങളും ബിജെപിയെ വിജയത്തിലേക്ക് നയിക്കുകയാണെന്ന പ്രതീതിയുണ്ടാക്കുന്നുവെന്ന് ബിജെപി പറയുന്നു.
കെ.സുരേന്ദ്രൻ പാലക്കാട് ക്യാമ്പ് ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായതിനാലാണ് സുരേന്ദ്രനെ ലക്ഷ്യം വെച്ചുള്ള കൊടകര തന്നെ പ്രയോഗിക്കാൻ ഇരുമുന്നണികളും തീരുമാനിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.