കോട്ടയം: കേരളാ കോണ്‍ഗ്രസ് ( എം), ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായതിനു ശേഷം നടക്കുന്ന സി.പി.എമ്മിന്റെ രണ്ടാം ജില്ലാ സമ്മേളനത്തിനാണ് ഇന്നു തുടക്കമാകുന്നത്. കഴിഞ്ഞ സമ്മേളനത്തിനും അതിനു മുമ്പുള്ള സമ്മേളനത്തിലും റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസ് ഇടംപിടിച്ചിരുന്നു.
ഇക്കുറിയും സി.പി.എം ജില്ലാ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം സജീവ ചര്‍ച്ചയായകും. കേരളാ കോണ്‍ഗ്രസ് (എം) ഇടതു മുന്നണിയ്ക്കു മുതല്‍ക്കൂട്ടാണെന്ന റിപ്പോര്‍ട്ടായിരിക്കും ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിക്കുക എന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്റേത് രാഷ്ട്രീയ തോല്‍വി മാത്രമാണെന്ന വിലയിരുത്തലും ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു.
എം.പിയെന്ന നിലയില്‍ തോമസ് ചാഴികാടൻ കോട്ടയം മണ്ഡലത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങൾ മികച്ചതായിരുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കേരളകോൺഗ്രസ് (എം) മുന്നിൽ തന്നെയുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയപരമായ വോട്ടുകളാണ് തോല്‍വിയിലേക്കു നയിച്ചത്.
ഇതുവരെ മുന്നണിയ്ക്കു ഹാനികരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും നല്ല രീതിയില്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നും റിപ്പോർട്ടിൽ പരാമര്‍ശമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സി.പി.ഐക്കെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തുവരാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിലെങ്കിലും മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളാണ് സിപിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന വിമർശനവും റിപ്പോർട്ടിൽ ഉണ്ടാകാനിടയുണ്ട്.
മുന്നണിയില്‍ രണ്ടാം സ്ഥാനക്കാരനാരെന്ന തര്‍ക്കം സി.പി.ഐയും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കേയാണ് ഈ പരാമര്‍ശം.
അതേസമയം മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ടെന്നാണു വിവരം. എം.എല്‍.എ. എന്ന നിലയിലും മന്ത്രിയായും ഗംഭീര പ്രകടനമാണ് വാസവന്‍ നടത്തുന്നതെന്നും ഏറ്റുമാനുരില്‍ വികസന കുതിച്ചു ചാട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും പരാമര്‍ശമുണ്ട്. കഴിഞ്ഞ തവണത്തെ സമ്മേളനത്തില്‍, പാര്‍ട്ടിക്കാരുടെ ആവശ്യങ്ങള്‍ക്കു വാസവനെ കിട്ടാനില്ലെന്ന് ചര്‍ച്ചയുണ്ടായിരുന്നു.