പാലക്കാട്: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതിന്‍റെ വാർത്തയും തുടർന്ന് പുലിപ്പല്ല് ലോക്കറ്റ്, മാലയിൽ ഉപയോഗിച്ചു എന്ന ആക്ഷേപത്തിന്റെ ഭാഗമായി വനം വകുപ്പ് ചുമത്തിയ കേസും കേരളത്തിൽ വലിയ ചർച്ചാ വിഷയമായതാണ്.
ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിച്ചെന്ന് വേടൻ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോപണവും കേസും വിവാദത്തിലേക്ക് വഴിമാറുകയായിരുന്നു .
ജാമ്യത്തിലിറങ്ങിയ വേടൻ തന്റെ മദ്യപാന ശീലവും പുകവലിയുമൊക്കെ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു തലമുറയെ സ്വാധീനിക്കുന്ന കലാകാരൻ എന്ന നിലയിൽ ഈ വാക്കുകൾക്ക് പ്രാധാന്യമുണ്ടെന്ന് പലരും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വേടന് പിന്തുണയുമായി മന്ത്രി പി പ്രസാദും രംഗത്തെത്തിയിരിക്കുന്നു. പാലക്കാട് എലപ്പുള്ളിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വേടന്റെ ലഹരിയുപയോഗത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പക്ഷേ ആ വരികളെ നാം ഏറ്റുപാടുക തന്നെ വേണമെന്നുമാണ് പി പ്രസാദ് വ്യക്തമാക്കിയത്.
ഒരുപക്ഷേ മലയാളിക്ക് അത്ര പരിചയമില്ലാത്ത താളത്തിലും ഭാഷയിലും വേടൻ പാടിയത് അരികുവത്കരിക്കപ്പെട്ടവരുടെ നോവുകളായിരുന്നുവെന്നും ലഹരിക്കടിമപ്പെട്ടത് തെറ്റായി പോയി എന്ന് ഏറ്റ് പറഞ്ഞ വേടൻ്റെ വാക്കുകൾ ആത്മാർത്ഥമായിരുന്നു എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും മന്ത്രി പ്രസാദ് കൂട്ടിച്ചേർത്തു.
പി പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ-
" ഹിരൺദാസ് മുരളി എന്ന ചെറുപ്പക്കാരൻ ‘വേടൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുപക്ഷേ മലയാളിക്ക് അത്ര പരിചയമില്ലാത്ത താളത്തിലും ഭാഷയിലും വേടൻ പാടിയത് അരികുവത്കരിക്കപ്പെട്ടവരുടെ നോവുകളായിരുന്നു….. അവരുടെ പ്രതിഷേധങ്ങളായിരുന്നു.
ലഹരിക്കടിമപ്പെട്ടത് തെറ്റായി പോയി എന്ന് ഏറ്റ് പറഞ്ഞ വേടൻ്റെ വാക്കുകൾ ആത്മാർത്ഥമായിരുന്നു എന്ന് തന്നെ വിശ്വസിക്കുന്നു. അതിൽ നിന്നും മോചനം നേടാൻ പ്രിയ അനുജന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു.
ആ ചെറുപ്പക്കാരൻ്റെ ലഹരിയുപയോഗത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല, പക്ഷേ ആ വരികളെ നാം ഏറ്റുപാടുക തന്നെ വേണം."
തന്നെ ആരും കുടുക്കിയതല്ലെന്നും കേസില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വേടന്‍റെ ലഹരി ഉപയോഗം അംഗീകരിക്കാൻ കഴിയില്ല എന്ന് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പുലിപ്പല്ല് ധരിച്ചു എന്ന് ആരോപിച്ച് വനംവകുപ്പ് കേസെടുത്ത നടപടി ഗൗരവമായി പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു