പാലക്കാട്: റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍.
സംസ്ഥാന പൊലീസ് മേധാവി നിയമനം യോഗ്യത അനുസരിച്ചാണെന്നും രാഷ്ട്രീയമായി കൈക്കൊണ്ട തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരമായ തീരുമാനമാണെന്നും പാര്‍ട്ടിക്ക് പങ്കില്ല. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍.
റവാഡ ചന്ദ്രശേഖറിന്‍റെ മുകളിലുള്ള ഉദ്യോഗസ്ഥരും അന്ന് സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ. റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്.
അഞ്ച് സഖാക്കളാണ് അന്ന് രക്തസാക്ഷികളായത്. നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്, യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സർക്കാറിനോട് ചോദിക്കണം.'. അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പൊലീസ് ഉദ്യോഗസ്ഥന്മാരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടുള്ള സംഘടനകള്‍ക്കുമെതിരെ എതിര്‍പ്പ് ഉയര്‍ത്തിയ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളവരുണ്ടാകാം.
കൂത്തുപറമ്പ് വെടിവെയ്പിന്റെ കാര്യത്തില്‍ റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.
പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂർ എഎസ്പിയായിരുന്നുഅദ്ദേഹം.
ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ.