/sathyam/media/media_files/2025/10/15/palluruthy-2025-10-15-14-21-38.jpg)
കൊച്ചി: ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബി.
സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍, ആദ്യ ദിനം വന്ന അതേ സ്‌നേഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുവോളം വിദ്യ നല്‍കാന്‍ സ്‌കൂള്‍ തയ്യാറാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
നല്ലതു സംഭവിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. പൂര്‍ണമായും ഇന്ത്യന്‍ മാര്‍ഗത്തിലുള്ള വിദ്യാഭ്യാസമാണ് സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു.
അതായത്, പാഠ്യപദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികളെ ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
പാരമ്പര്യങ്ങള്‍ മാത്രമല്ല, മാനുഷിക മൂല്യങ്ങളെയും മാനവികതയുടെ പ്രാധാന്യവും പഠിപ്പിക്കുന്നു. അതുവഴി കുട്ടികള്‍ ഇന്ത്യയെ നമ്മുടെ ഇന്ത്യയെ സാരേ ജഹാം സേ അച്ഛാ ആക്കട്ടെയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരുക്കുന്ന വിഷയങ്ങളെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ. പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു.
കോടതിയെയും സര്‍ക്കാരിനെയും എന്നും ബഹുമാനിച്ചിട്ടുണ്ട്. അതു തുടരുകയും ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചെറിയ കന്യാസ്ത്രീ സമൂഹമായ ഞങ്ങള്‍ കുട്ടികളുടെ നല്ല ഭാവിയെ ലക്ഷ്യം വെച്ചു നടത്തുന്ന വിദ്യാലയത്തിന് അവകാശങ്ങളുണ്ട്. അതിന് സുരക്ഷ വേണമെന്ന് ബോധ്യമായപ്പോള്‍ സംരക്ഷണം നല്‍കിയ കേരള ഹൈക്കോടതിക്ക് നന്ദി പറയുന്നു.
ഒരു വിദ്യാലയവും വിദ്യാഭ്യാസ വകുപ്പിന്റെ സഹായസഹകരണങ്ങള്‍ ഇല്ലാതെ നടന്നുപോകുക ക്ലേശകരമായ കാര്യമാണ്. ഇന്നോളം നല്‍കിയ എല്ലാ പിന്തുണയ്ക്കും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു.