തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സർക്കാരിന് തിരിച്ചടി. 76 പഞ്ചായത്ത് സെക്രട്ടറിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കി. ഭരണപരമായ സൗകര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോടതി. വേണ്ടപ്പെട്ടവരെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്താനുള്ള കള്ളക്കളി പൊളിച്ച് കോടതി

New Update
sectratariet

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് 76 പഞ്ചായത്ത് സെക്രട്ടറിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.

Advertisment

ഇത് സർക്കാരിന് തിരിച്ചടിയായി. പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. വേണ്ടപ്പെട്ടവരെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്താനുള്ള കള്ളക്കളിയാണ് കോടതി പൊളിച്ചത്.


പൊതു സ്ഥലംമാറ്റം നടത്താതെ ഭരണപരമായ സൗകര്യത്തിനെന്ന പേരിലായിരുന്നു സർക്കാർ ഉത്തരവ് ഇറക്കിയത്.


ഇതിനെതിരേ വർക്കല ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഫ്‌സൽ.പി.എൻ, വെളളനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിന്ധു.എൽ എന്നിവരാണ് ട്രൈബൂണലിനെ സമീപിച്ചത്.

എല്ലാവരുടെയും സ്ഥലംമാറ്റം തടഞ്ഞ കോടതി, സെക്രട്ടറിമാരെല്ലാം പഴയ സ്ഥലങ്ങളിൽ തുടരാനും പുതിയ സ്ഥലങ്ങളിൽ ചുമതലയേറ്റവർ തിരിച്ചെത്താനും ഉത്തരവിട്ടു.


കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ജുഡീഷ്യൽ അംഗം എം.ആർ. ശ്രീലത, അഡ്മിനിസ്‌ട്രേറ്റീവ് അംഗം ഡോ. പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.


ഭരണപരമായ സൗകര്യം എന്നതിനപ്പുറം സ്ഥലമാറ്റത്തിന് പ്രത്യേക കാരണം ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. 2026ലെ പൊതു സ്ഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരിക്കെയാണ് ഈ കൂട്ട സ്ഥലംമാറ്റം നടത്തിയത്.

തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള കൂട്ട സ്ഥലംമാറ്റത്തിന് ന്യായീകരണമില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. സെക്രട്ടറിമാർക്ക് വേണ്ടി അഭിഭാഷകനായ എം.ഫത്തഹുദ്ദീൻ ഹാജരായി.

Advertisment