കുട്ടിയുടെ സൗന്ദര്യത്തില്‍ അസൂയ; ആറുവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി. മകനെ ഉള്‍പ്പെടെ കൊന്നത് 4 പേരെ

New Update
panipatt

പാനിപ്പത്ത്: തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തിന് സമീപത്തെ സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്.

Advertisment

ഈ കൂട്ടിയും സ്വന്തം മകനും ഉള്‍പ്പെടെ നാല് കുട്ടികളെ യുവതി കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹച്ചടങ്ങിനിടെ ആറുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടങ്ങിയ അന്വേഷണമാണ് ദുരൂഹമരണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.


പൂനത്തിന്റെ ഭര്‍ത്താവ് നവീന്റെ ബന്ധുവും സോണിപത് സ്വദേശിയുമായ വിധി എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലെ നൗല്‍ത്ത ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെയാരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. 


പിന്നീട് നടത്തിയ തെരച്ചിലില്‍ ബന്ധുവിന്റെ വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. തന്നെക്കാള്‍ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നുണ്ടായ അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 


തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനാണ് സമാന സാഹചര്യങ്ങളില്‍ നാലു കുട്ടികളെ മുക്കി കൊന്നതായി പൂനം വെളിപ്പെടുത്തിയത്. മൂന്ന് പെണ്‍കുട്ടികളും സ്വന്തം മകനും ഇതില്‍ ഉള്‍പ്പെടുന്നു.


2023ല്‍ പൂനം തന്റെ സഹോദരന്റെ മകളെയും വകവരുത്തിയെന്നാണ് കണ്ടെത്തല്‍. അതേ വര്‍ഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. 

2024 ഓഗസ്റ്റില്‍ തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയെയും പൂനം കൊലപ്പെടുത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment