/sathyam/media/media_files/2025/09/21/v-n-vasavan-2025-09-21-01-24-16.jpg)
പത്തനംതിട്ട: ശബരിമലയെ ആഗോള തീർഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.
ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചർച്ചകളിലാണ് അയ്യപ്പ സംഗമം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്.
അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവർക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
ആർക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചത്. 4,126 പേരാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് 2125 പേരും, വിദേശരാജ്യങ്ങളിൽനിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളിൽനിന്നും 14 സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ടായി. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി സംഗമം മാറി.
വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതൽ അഭ്യർഥന വന്നപ്പോൾ 3,500 പേരാക്കി. എന്നാൽ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചർച്ചകളിലേക്ക് പോകേണ്ടവർ പേരുകൾ നൽകിയിരുന്നു. ഇതിൽ ഒരു കൗണ്ടറിൽ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തിൽ 640 പേർ മാത്രം പങ്കെടുക്കുന്നു എന്ന രീതിയിൽ പ്രചാരണം നടന്നു.
കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തിൽ പ്രധാന ഘടകങ്ങളിലൊന്നായി.
തീർഥാടകർക്ക് തടസമുണ്ടാകാതെയും തികച്ചും ഹരിത ചട്ടം പാലിച്ചുമാണ് സംഗമം നടന്നതെന്നും മന്ത്രി പറഞ്ഞു.
ആളുകൾ ആരും എഴുന്നേറ്റ് പോയിട്ടില്ല. ഉദ്ഘാടനത്തിന് ഹാൾ നിറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ സെഷനുകളിലേക്കാണ് ആളുകൾ മാറിയത്.
പ്രചരിക്കുന്ന വിഡിയോയിലെ ഒഴിഞ്ഞ കസേരകൾ വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്. ചർച്ചകൾക്കായി വേർതിരിക്കുമ്പോൾ അതിൽ താത്പര്യമുള്ളവരാണ് പോയിട്ടുള്ളത്. കുറെയാളുകൾ എക്‌സിബിഷൻ കാണുന്നതിനായി മാറിയിട്ടുണ്ട്. ചിലർ ഭക്ഷണം കഴിക്കാൻ മാറിയിട്ടുണ്ട്.
ചർച്ചകളിൽ താത്പര്യമുള്ളവരും പേര് കൊടുത്തുവരുമാണ് പങ്കെടുത്തത്. ചില ആളുകൾ തെറ്റിദ്ധരിച്ച് ഒരു കൗണ്ടറിലെ മാത്രം നമ്പർ എടുത്ത് അത്രയും പേർ മാത്രമാണ് പങ്കെടുത്തതെന്ന് വാർത്ത നൽകി. ഏങ്ങും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അയ്യപ്പ സംഗമത്തിന് എത്തിയ ആളുകൾ മടങ്ങിപ്പോയി എന്ന് വ്യാജപ്രചാരണം നടന്നു.
ഉദ്ഘാടന സെക്ഷൻ കഴിഞ്ഞ് മൂന്ന് ഹാളുകളിലായി നടക്കുന്ന സെക്ഷനുകളിൽ പങ്കെടുക്കാൻ ആളുകൾ പോയതാണ് തെറ്റായി പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.