/sathyam/media/media_files/2025/09/30/photos396-2025-09-30-00-28-03.jpg)
പത്തനംതിട്ട: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം തുടരുന്നു.
പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധ പ്രകടനം നടന്നു. ചെങ്ങന്നൂരിലും കൊലഞ്ചേരിയിലും ബാനറുകൾ പതിച്ചു. അനുനയത്തിന്റെ ഭാഗമായി സുകുമാരൻ നായരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ സന്ദർശിച്ചു.
പത്തനംതിട്ട ഓമല്ലൂരിൽ സംയുക്ത നായർ സമുദായ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
ഇനിയുള്ള കാലം നായന്മാരെ ഒറ്റുകൊടുക്കുകയാണെങ്കിൽ ക്ഷമിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം.
ചെങ്ങന്നൂർ പേരിശേരി പടിഞ്ഞാറ് കരയോഗത്തിന്റെ നേതൃത്വത്തിലും പ്രതിഷേധിച്ചു. കൊലഞ്ചേരിയിൽ പാങ്കോട് എൻഎസ്എസ് കരയോഗം ഓഫീസിന് സമീപം ഫ്‌ലക്‌സ് സ്ഥാപിച്ചു.
പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയെന്ന് ഫ്‌ലക്‌സിൽ പറയുന്നു. സർക്കാർ അനുകൂല നിലാപാട് സ്വീകരിക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.
മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ സുകുമാരൻ നായരെ സന്ദർശിച്ചു. ഇന്നലെയാണ് അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം സുകുമാരൻ നായരെ കണ്ടിരുന്നു. അതേ സമയം സർക്കാരിനെ പിന്തുണച്ചത് രാഷ്ട്രീയ നിലപാട് ആണോ എന്നത് പറയേണ്ടത് എൻഎസ്എസ് ആണെന്ന് എൽഡിഎഫ് പ്രതികരിച്ചു.