/sathyam/media/media_files/2025/10/14/v-n-vasavan-vallasadhya-2025-10-14-17-51-27.png)
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുൻപ് മന്ത്രി വി.എൻ വാസവന് സദ്യ വിളമ്പിയത് ആചാരലംഘനമാണെന്ന് ക്ഷേത്രം തന്ത്രി പറഞ്ഞു.
ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. മന്ത്രിക്ക് ഭക്ഷണം നൽകിയതിന് പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രി നിർദേശിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം.
ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.