/sathyam/media/media_files/2025/12/22/kaduva-2025-12-22-10-16-14.jpg)
പത്തനംതിട്ട: കഴിഞ്ഞ കുറേ ദിവസങ്ങളായി വടശ്ശേരിക്കര കുമ്പളത്താമണ്ണ് നിവാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു.
വളർത്തുമൃഗങ്ങളെ തുടർച്ചയായി വേട്ടയാടിയും ജനവാസ മേഖലയിൽ സാന്നിധ്യമറിയിച്ചും വിഹരിച്ചിരുന്ന കടുവ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കെണിയിലായത്. ഇതോടെ പ്രദേശവാസികളുടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.
കഴിഞ്ഞ ദിവസം രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നതോടെയാണ് വനംവകുപ്പ് നടപടികൾ ഊർജിതമാക്കിയത്.
ആടിനെ പിടികൂടിയത് കടുവയാണെന്ന് വനംവകുപ്പ് ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു.
രാത്രിയിൽ ആടിനെ പിടികൂടിയ അതേ പ്രദേശത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പിന്റെ ഇടപെടൽ മന്ദഗതിയിലാണെന്ന് ആരോപിച്ച് നാട്ടുകാരും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമും തമ്മിൽ കഴിഞ്ഞ ദിവസം നേരിയ തോതിൽ വാക്കുതർക്കമുണ്ടായിരുന്നു.
പ്രദേശത്ത് ആന, കടുവ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നുമായിരുന്നു ജനങ്ങളുടെ ആക്ഷേപം. കടുവ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us