/sathyam/media/media_files/2026/01/08/img246-2026-01-08-01-19-38.png)
പത്തനംതിട്ട: വാഴമുട്ടത്ത് സ്‌കൂട്ടർ യാത്രികയെ കാറിടിച്ചിട്ട സംഭവം പിണക്കം മാറ്റാനുള്ള കാമുകന്റെ നാടകം. അറസ്‌റ്റിലായ യുവാവിനെയും സുഹൃത്തിനെയും റിമാൻഡ് ചെയ്‌തു.
സിസി ടിവി ദൃശ്യങ്ങളും പൊലീസിനോട് യുവതി സംശയം പ്രകടിപ്പിച്ചതുമാണ് വഴിത്തിരിവായത്. കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ(24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ്(19) എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് കേസ്.
യുവതി രഞ്ജിത്തുമായി പിണക്കത്തിലായിരുന്നത്രെ. അത് മാറ്റാനാണ് സുഹൃത്ത് അജാസുമായി പദ്ധതി തയ്യാറാക്കിയത്. യുവതിയെ അപകടത്തിൽപ്പെടുത്തി സ്ഥലത്ത് രക്ഷകനായെത്തി കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുകയായിരുന്നു ലക്ഷ്യം.
ഡിസംബർ 23-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വൈകിട്ട് 5.30ഓടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് അടൂരിൽനിന്ന് സ്‌കൂട്ടറിൽ പോയ യുവതിയെ, രഞ്ജിത്തിന്റെ നിർദേശപ്രകാരം കാറിൽ പിന്തുടർന്ന അജാസ് ഇടിച്ചുവീഴ്‌ത്തിശേഷം നിർത്താതെപോയി.
തൊട്ടുപിന്നാലെ മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് ഓടിക്കൂടിയവർക്കു മുന്നിൽ രക്ഷകനായി അഭിനയിച്ചു. യുവതിയുടെ ഭർത്താവാണെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കോന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും ചെറുവിരൽ പൊട്ടുകയും ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us