പതിനേഴുകാരി പ്രസവിച്ച സംഭവം: ഭര്‍ത്താവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

author-image
ഇ.എം റഷീദ്
New Update
535353

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. 

Advertisment

ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ വീട്ടില്‍ ആദിത്യന്‍ (21), പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് ഏനാത്ത് പോലിസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ചാണ് അമ്മ ഇരുവരുടെയും വിവാഹം നടത്തികൊടുത്തതെന്ന് പോലിസ് പറഞ്ഞു.

സ്വകാര്യബസിലെ കണ്ടക്ടറായ ആദിത്യന്‍ 17കാരിയായ പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ഇത് അറിഞ്ഞപ്പോഴാണ് അമ്മ വിവാഹം നടത്തിക്കൊടുത്തത്.

പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി.

കൈനാടി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പിണങ്ങി.

പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും രക്ഷാകര്‍തൃത്വത്തില്‍നിന്നു മനഃപുര്‍വം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്‌ക്കെതിരെ കേസ്.

അമ്മയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിത്യനെ ഇന്നലെ വൈകിട്ട് ഇയാളുടെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ആദിത്യന്‍ പ്രതിയാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിക്ക് കൈമാറും.

Advertisment